മതനിരപേക്ഷതയും വികസനവും തമ്മിലുള്ള ബന്ധമെന്താണ് എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. പലപ്പോഴും, ഈ രണ്ടു സങ്കല്‍പ്പങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയുള്ള ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് ലഭിക്കുക. ഈ ലേഖനത്തില്‍ എനിക്ക് അവതരിപ്പിക്കാനുള്ള വാദം ഇതാണ്: വികസനത്തിന്റെ ഒരു അഭേദ്യമായ ഘടകമാണ് മതനിരപേക്ഷത. വികസനത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമായി നില്ക്കുന്നത് തന്നെ മതനിരപേക്ഷതയാണ്. ഇന്ത്യയുടെ അന്തരീക്ഷത്തില്‍ വര്‍ഗീയത ചരിത്രപരമായി വളര്‍ന്നു വന്നിട്ടുള്ള സാഹചര്യം പരിശോധിച്ചാല്‍, വികസനത്തില്‍ എപ്പോഴും പിന്നില്‍ നിന്നിട്ടുള്ള ജനവിഭാഗങ്ങളെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹ്യമായും അടിച്ചമര്‍ത്തിയിട്ടുള്ള പാരമ്പര്യമാണ് ഈ വര്‍ഗീയതക്കുള്ളത് എന്ന് കാണാം. മതനിരപേക്ഷതയില്‍ കൂടിയല്ലാതെ ഈ ജനവിഭാഗങ്ങളിലേക്ക് വികസനം കൊണ്ടു ചെല്ലാന്‍ കഴിയില്ല.
രണ്ടു ഭാഗങ്ങളിലായി ഈ ലേഖനം തിരിച്ചിരിക്കുന്നു. ഒന്നാമത്തെ ഭാഗം പരിശോധിക്കുന്ന ചോദ്യം ഇതാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു വശത്ത് ആക്രമണോത്സുകമായ ഹിന്ദുത്വ രാഷ്ട്രീയവും, മറുവശത്ത് തീര്‍ത്തും നവ-ലിബറല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാമ്പത്തിക നയവുമാണ്. ഈ സംയോഗം പലരേയും അദ്ഭുതപ്പെടുത്തുന്നുണ്ട്. കാരണം, സംഘപരിവാര്‍ ശക്തികള്‍ (ആര്‍.എസ്.എസ്., ജനസംഘം തുടങ്ങിയവ) ഒരിക്കലും ഒരു നവ-ലിബറല്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളായി സ്വാതന്ത്ര്യാനന്തര-ഇന്ത്യയില്‍ അറിയപ്പെട്ടിട്ടില്ല. അങ്ങിനെയെങ്കില്‍, ഇന്ന് നമ്മള്‍ കാണുന്ന ഹിന്ദുത്വത്തിന്റെയും നവ-ലിബറലിസത്തിന്റെയും സംയോഗം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക? അതെപ്പോള്‍, എങ്ങിനെയുണ്ടായി?
ഇവിടെ കിട്ടുന്ന ഉത്തരത്തില്‍ നിന്നും മുന്നേറി കൊണ്ടാണ് രണ്ടാം ഭാഗത്തില്‍ പരിശോധിക്കുന്ന ചോദ്യം ഉയരുന്നത്: സംഘപരിവാറിന്റെ ഹിന്ദുത്വ-നവലിബറല്‍ അജണ്ടയും ഇന്ത്യയിലെ വികസന വെല്ലുവിളികളും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? ആരാണ് ഈ നയങ്ങളുടെ ഗുണഭോക്താക്കള്‍? ആരാണ് ഈ നയങ്ങളാല്‍ പിന്തള്ളപ്പെടുന്നത്?
സ്വദേശിവാദികള്‍ എങ്ങിനെ നവ-ലിബറലുകളായി?
സംഘപരിവാറിന്റെ പ്രമുഖ ആദ്യകാല നേതാക്കള്‍ക്ക് സാമ്പത്തിക നയങ്ങളെ പറ്റി പ്രത്യേകം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. കേശവ് ബലിരാം ഹെഡ്ഗെവാര്‍, മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ എഴുത്തുകളില്‍ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ പറ്റിയും ഹിന്ദുരാഷ്ട്രത്തിന്റെ മഹത്വത്തെ പറ്റിയും ഒരുപാട് വായിക്കാം. എന്നാല്‍, ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക നയം ആ രാഷ്ട്രത്തിന്റെ ആത്മീയമായ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയതാകണം എന്ന് ഗോള്‍വാള്‍ക്കര്‍ ചിലയിടത്ത് എഴുതിയത് ഒഴിച്ചു നിര്‍ത്തിയാല്‍, സാമ്പത്തികകാര്യങ്ങളെ കുറിച്ചു ചര്‍ച്ച വളരെ കുറവാണ്. ഭാരതീയ ജനസംഘം എന്ന പാര്‍ട്ടിയുണ്ടാവുന്നത് 1951-ല്‍ ആണ്. ഈ പാര്‍ട്ടിയുടെ ആദ്യകാല നയങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് ഇതാണ്. അവര്‍ ഭൂപരിഷ്ക്കരണം വേണം എന്ന് പൊതുവെ പറഞ്ഞിരുന്നുവെങ്കിലും, ഒരിക്കലും ഭൂപരിഷ്ക്കരണത്തിനു വേണ്ടി വാദിക്കുകയോ സമരങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല. ഉയര്‍ന്ന ജാതികളില്‍ പെട്ട ഭൂസ്വാമിമാര്‍ തന്നെയായിരുന്നു അവരുടെ ഒരു പ്രധാന രാഷ്ട്രീയബന്ധു. അവര്‍ ആസൂത്രണത്തിനും പഞ്ചവത്സര പദ്ധതികള്‍ക്കും എതിരായിരുന്നു. സ്വദേശി എന്ന തത്വമായിരുന്നു അവര്‍ മുന്നോട്ട് വെച്ചത്. അതിനെ അവര്‍ നിര്‍വചിച്ചത് വിദേശമൂലധനത്തില്‍ അടിസ്ഥാനപ്പെടുത്തിയ വികസനനയങ്ങളോടുള്ള എതിര്‍പ്പിന്റെ രൂപത്തില്‍ ആയിരുന്നു; വിദേശ സംസ്കാരങ്ങളോടുള്ള വിധേയത്വത്തിന് എതിരായ സമരങ്ങളുടെ രൂപത്തിലായിരുന്നു; പ്രത്യക്ഷമായ ഉപഭോഗസംസ്കാരങ്ങളെ തള്ളിക്കളയുന്ന വാദങ്ങളുടെ രൂപത്തിലായിരുന്നു.
ഭാരതീയ സംസ്കാരത്തില്‍ ഊന്നിയ ഒരു "മൂന്നാം വഴി"യാണ് മുതലാളിത്തത്തിനും മാര്‍ക്സിസത്തിനും ബദലായി ഉപാധ്യായ മുന്‍പോട്ട് വെക്കുന്നത്. ഉപാധ്യായയുടെ ഈ മൂന്നാം വഴി സിദ്ധാന്തം ഇറ്റലിയിലെ ഫാസിസ്റ്റ്കളുടെ "ഞങ്ങള്‍ ഇടതുമല്ല വലതുമല്ല"എന്ന വാദവുമായി വലിയ സാദൃശ്യം ഉള്ളതാണ് എന്ന് പ്രളയ് കനുന്‍ഗോയെ പോലെയുള്ള രാഷ്ട്രതന്ത്ര വിദഗ്ദര്‍ എഴുതിയിട്ടുണ്ട്. ഉപാധ്യായയുടെ ഈ വാദങ്ങളില്‍ തൂങ്ങിയാണ് അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള ജനസംഘം നേതാക്കള്‍ 1960-കളിലും ഒക്കെ "അപ്രോപ്രിയേറ്റ് സാങ്കേതികവിദ്യ"എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ വലിയ ഘനവ്യവസായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളെ എതിര്‍ത്തത്.
|
സാമ്പത്തികനയങ്ങളെ പറ്റിയുള്ള പൂര്‍ണ്ണമായ ഒരു അവലോകനം സംഘപരിവാറിനുള്ളില്‍ നിന്നും വരുന്നത് പിന്നീട് ദീന്‍ദയാല്‍ ഉപാധ്യായയില്‍ നിന്നാണ്. 1957-ല്‍ "രണ്ട് പദ്ധതികള്‍" (The Two Plans) എന്ന പുസ്തകവും, 1965-ല്‍ "സമഗ്ര മാനുഷികത്വം" (Integral Humanism) എന്ന പുസ്തകവും അദ്ദേഹം എഴുതുകയുണ്ടായി. ഈ പുസ്തകങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വാദങ്ങള്‍ ഇവയാണ്. മുതലാളിത്തവും മാര്‍ക്സിസവും തള്ളിക്കളയേണ്ട പ്രത്യയശാസ്ത്രങ്ങള്‍ ആണ്; ഇവ രണ്ടും മനുഷ്യ-വിരുദ്ധമാണ്. മുതലാളിത്തം സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് മാത്രമാണ് മനുഷ്യനെ കാണുന്നത്. ലാഭം മാത്രമാണ് അതിന്റെ ലക്ഷ്യം. ലാഭം വര്‍ദ്ധിപ്പിക്കാന്‍ എല്ലാത്തരം ചരക്കുകളുടെയും ചോദനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാന്‍ ആ വ്യവസ്ഥ നിര്‍ബന്ധിതമാണ്. മറു വശത്ത്, മാര്‍ക്സിസം മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്കു പുറംതിരിഞ്ഞു നില്ക്കുന്നു. അതൊരു കേന്ദ്രീകൃത വ്യവസ്ഥയാണ്. അത് മുന്നോട്ട് വെക്കുന്ന വര്‍ഗ-സമരം മാനുഷികമല്ല; മാനുഷികമായിട്ടുള്ളത് വര്‍ഗ-മൈത്രി മാത്രമാണ്. ഇന്ത്യയുടെ സാഹചര്യങ്ങളില്‍ മുതലാളിത്തവും മാര്‍ക്സിസവും അല്ല, നെഹ്രൂവിയന്‍ സോഷ്യലിസം ആണ് നടപ്പിലായത്; എന്നാല്‍, നെഹ്രൂവിയന്‍ സോഷ്യലിസം ഇന്ത്യയുടെ സാംസ്കാരിക അടിത്തറയെ കണക്കിലെടുക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ ഊന്നിയ ഒരു "മൂന്നാം വഴി"യാണ് മുതലാളിത്തത്തിനും മാര്‍ക്സിസത്തിനും ബദലായി ഉപാധ്യായ മുന്‍പോട്ട് വെക്കുന്നത്. ഉപാധ്യായയുടെ ഈ മൂന്നാം വഴി സിദ്ധാന്തം ഇറ്റലിയിലെ ഫാസിസ്റ്റ്കളുടെ "ഞങ്ങള്‍ ഇടതുമല്ല വലതുമല്ല"എന്ന വാദവുമായി വലിയ സാദൃശ്യം ഉള്ളതാണ് എന്ന് പ്രളയ് കനുന്‍ഗോയെ പോലെയുള്ള രാഷ്ട്രതന്ത്ര വിദഗ്ദര്‍ എഴുതിയിട്ടുണ്ട്. ഉപാധ്യായയുടെ ഈ വാദങ്ങളില്‍ തൂങ്ങിയാണ് അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള ജനസംഘം നേതാക്കള്‍ 1960-കളിലും ഒക്കെ "അപ്രോപ്രിയേറ്റ് സാങ്കേതികവിദ്യ"എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ വലിയ ഘനവ്യവസായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളെ എതിര്‍ത്തത്.
ഈ നയം ജനസംഘത്തിന് വലിയ ഗുണം ചെയ്തു. മാര്‍ക്സിസ്റ്റ്കാരല്ലാത്തവര്‍ ഒത്തുകൂടിയ ഗാന്ധിയന്‍, സോഷ്യലിസ്റ്റ്, പരിസ്ഥിതിവാദ വേദികളുമായും പ്രവര്‍ത്തകരുമായും സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് ഈ നയസമീപനം മൂലം കഴിഞ്ഞു. അങ്ങിനെയാണ് ഗാന്ധിയനായിരുന്ന വിനോഭാ ഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിലും, സോഷ്യലിസ്റ്റ് ആയിരുന്ന ജയപ്രകാശ് നാരായണന്റെ സര്‍വോദയ പ്രസ്ഥാനത്തിലും ഒട്ടേറെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പങ്കെടുക്കുന്ന സാഹചര്യം ഇവിടെ ഉണ്ടായത്. ഈ അടിസ്ഥാനത്തില്‍ കൂടിയാണ് അടിയന്തിരാവസ്ഥ വന്നപ്പോള്‍ ജയപ്രകാശും മറ്റുമായി എളുപ്പത്തില്‍ ധാരണകള്‍ ഉണ്ടാക്കാന്‍ ജനസംഘത്തിന് കഴിഞ്ഞത്. ഹിന്ദു ഐക്യം എന്ന ലക്ഷ്യം നടപ്പില്‍ വരുത്താന്‍ നിരന്തരമായി ഈ ധാരണകളില്‍ കൂടി അവര്‍ പരിശ്രമിച്ചു.
അടിയന്തിരാവസ്ഥക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ സംഘപരിവാര്‍ പുതിയ രാഷ്ട്രീയനീക്കങ്ങളുമായി മുന്‍പോട്ടു വന്നു. 1980-ല്‍ ജനസംഘം ഭാരതീയ ജനത പാര്‍ട്ടിയായി (ബി.ജെ.പി) പരിണമിച്ചു. ഈ അവസരത്തിലാണ് ബാലാസാഹിബ് ദേവ്രസും വാജ്പേയിയും ഒക്കെ ചേര്‍ന്ന് ബി.ജെ.പി എന്ന പുതിയ പാര്‍ട്ടിക്ക് അടിസ്ഥാനമായി "ഗാന്ധിയന്‍ സോഷ്യലിസം"എന്ന, ഒരിക്കലും പൂര്‍ണമായും നിര്‍വചിക്കപ്പെടാത്ത, ഒരു സിദ്ധാന്തം രൂപപ്പെടുത്തിയത്. അടിയന്തിരാവസ്ഥ-കാലത്തെ സഖ്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് ഈ അടവ് അവര്‍ പ്രയോഗിച്ചത്. ഗാന്ധിയുടെ വാദങ്ങളുമായി ഒരു തരത്തിലുള്ള സംഭാഷണവും ഇവിടെ ഉണ്ടായില്ല; ഗാന്ധി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രമായി ചുരുങ്ങി. പക്ഷെ, 1980-കളിലും ബി.ജെ.പി എന്ന പാര്‍ട്ടിക്ക് വലിയ വേരോട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.
സംഘപരിവാറിന്റെ തന്റെ ഭാഗമായ ഒരു വിഭാഗത്തിന് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും പഥ്യമായിരുന്നില്ല. അവര്‍ "സ്വദേശി ജാഗരൺ മഞ്ച്"എന്ന സംഘടന 1991-ല്‍ ഉണ്ടാക്കി. ഇന്ത്യക്ക് വേണ്ടത് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും അല്ല, മറിച്ചു സാംസ്കാരിക ദേശീയതയില്‍ ഊന്നിയ ഒരു സ്വദേശി സാമ്പത്തിക നയമാണ് എന്നവര്‍ വീണ്ടും വാദിച്ചു. ഗാന്ധിയെ വിട്ടൊഴിഞ്ഞു അവര്‍ വീണ്ടും ഗോള്‍വാള്‍ക്കറിലെക്കും ഉപാധ്യായയിലേക്കും പോയി.
|
1990-കളില്‍ ഉദാരവല്ക്കരണം നടപ്പില്‍ വരുമ്പോള്‍ മാത്രമാണ് ബി.ജെ.പിക്ക് കൃത്യമായ ഒരു സാമ്പത്തിക നിലപാട് വേണം എന്നവര്‍ക്ക് തന്നെ മനസ്സിലാവുന്നത്. 1990-കളുടെ ആരംഭം സംഘപരിവാറിന് എല്ലാ തരത്തിലും ആനന്ദം പകരുന്നതായിരുന്നു. ഒരു വശത്ത്, സോവിയറ്റ് യൂണിയന്‍ ചിതറി പോയി. മറുവശത്ത്, കോൺഗ്രസ് പാര്‍ട്ടി തന്നെ നെഹ്രൂവിയന്‍ സോഷ്യലിസം കൈയ്യൊഴിഞ്ഞു. അത് കൊണ്ട് തന്നെ, മന്‍മോഹന്‍ സിംഗ് ആദ്യമായി ഉദാരവല്ക്കരണം പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പി അതിനെ സ്വാഭാവികമായി പിന്തുണച്ചു. ശത്രുക്കളെല്ലാം ഒറ്റയടിക്ക് നിലം പതിച്ചല്ലോ; പിന്തുണക്കാതിരിക്കുന്നതെങ്ങിനെ?
പക്ഷെ, ഒരു പ്രശ്നം ഉണ്ടായി. സംഘപരിവാറിന്റെ തന്റെ ഭാഗമായ ഒരു വിഭാഗത്തിന് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും പഥ്യമായിരുന്നില്ല. അവര്‍ "സ്വദേശി ജാഗരൺ മഞ്ച്"എന്ന സംഘടന 1991-ല്‍ ഉണ്ടാക്കി. ഇന്ത്യക്ക് വേണ്ടത് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും അല്ല, മറിച്ചു സാംസ്കാരിക ദേശീയതയില്‍ ഊന്നിയ ഒരു സ്വദേശി സാമ്പത്തിക നയമാണ് എന്നവര്‍ വീണ്ടും വാദിച്ചു. ഗാന്ധിയെ വിട്ടൊഴിഞ്ഞു അവര്‍ വീണ്ടും ഗോള്‍വാള്‍ക്കറിലെക്കും ഉപാധ്യായയിലേക്കും പോയി. പ്രകടമായ ഉപഭോഗസംസ്കാരം നല്ലതല്ല; ആഗോള വ്യാപാര കരാര്‍ (WTO) ഇന്ത്യക്ക് യോജിച്ചതല്ല; ബഹുരാഷ്ട്ര കുത്തകകളെ എതിര്‍ക്കണം; വിദേശ ചരക്കുകള്‍ ബഹിഷ്ക്കരിച്ച് പകരമായി ഇന്ത്യന്‍ ചരക്കുകള്‍ ഉപയോഗിക്കണം; എന്നീ വാദങ്ങള്‍ അവര്‍ മുന്‍പോട്ടു വെച്ചു.
ഇത് മൂലം, ബി.ജെ.പിക്ക് അവരുടെ സാമ്പത്തിക നയത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടതായി വന്നു.
അങ്ങിനെയാണ് ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ നിലനിര്‍ത്തണം; എന്നാല്‍, ആഭ്യന്തരമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കാം എന്ന ഒരു മധ്യ-വഴിയില്‍ അവര്‍ എത്തിപ്പെടുന്നത്. ഇത് ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും സ്വീകാര്യമായി മാറി. വാദം ഇങ്ങിനെയായി: ഇന്ത്യ സാംസ്കാരികമായി തന്നെ ഒരു മഹാശക്തിയാണ്; സാമ്പത്തികമായി ഒരു മഹാശക്തിയായി മാറാന്‍ ആഗോളവല്ക്കരണം ഒരു തടസ്സമാണ്. ഇത് വഴി സംഘപരിവാര്‍ പല ഗുണങ്ങളും ഉണ്ടാക്കി. തങ്ങള്‍ ആഗോളവല്ക്കരണത്തെ പിന്‍താങ്ങുന്ന കോൺഗ്രസ്സുമായി തട്ടിച്ചു നോക്കുമ്പോള്‍ വിഭിന്നരാണ് എന്ന ബോധം അവര്‍ക്ക് സൃഷ്ടിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ മുതലാളിത്തത്തിന് തങ്ങള്‍ എതിരല്ല; വിദേശ കുത്തകകളോട് മാത്രമേ എതിര്‍പ്പുള്ളൂ എന്ന് വരുത്താന്‍ സാധിച്ചു; അത് വഴിയാണ് ബി.ജെ.പി ഇന്ത്യന്‍ മുതലാളിമാരുമായി തുറന്ന സഖ്യങ്ങള്‍ ഉണ്ടാക്കിയത്. രാഹുല്‍ ബജാജിനെ പോലുള്ള ഇന്ത്യന്‍ മുതലാളിമാരുടെ 1990-കളിലെ ബി.ജെ.പി പ്രവേശം ഒരു ഉദാഹരണം മാത്രം.
"ഈ സ്ഥിതിയില്‍ മാറ്റമുണ്ടായത് വാജ്പേയിയുടെ നേതൃത്വത്തില്‍ 1998-ല്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ്. ആ സര്‍ക്കാര്‍ മുകളിലെ സമീപനത്തിന് വിരുദ്ധമായി ഒരു തുറന്ന നവ-ലിബറല്‍ സാമ്പത്തിക നയമായിരുന്നു പിന്തുടര്‍ന്നത്. ഒട്ടേറെ ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവര്‍ എടുത്തു കളഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യവല്ക്കരണം നടപ്പാക്കി. പൊതുമുതലും സ്ഥാപനങ്ങളും വിറ്റഴിച്ചു. കാര്‍ഷിക വിളകളിലടക്കം ഇറക്കുമതി പൂര്‍ണമായും ഉദാരവല്‍ക്കരിച്ചു." ഫോട്ടോ: നരേന്ദ്ര മോദി |
ഈ സ്ഥിതിയില്‍ മാറ്റമുണ്ടായത് വാജ്പേയിയുടെ നേതൃത്വത്തില്‍ 1998-ല്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ്. ആ സര്‍ക്കാര്‍ മുകളിലെ സമീപനത്തിന് വിരുദ്ധമായി ഒരു തുറന്ന നവ-ലിബറല്‍ സാമ്പത്തിക നയമായിരുന്നു പിന്തുടര്‍ന്നത്. ഒട്ടേറെ ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവര്‍ എടുത്തു കളഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യവല്ക്കരണം നടപ്പാക്കി. പൊതുമുതലും സ്ഥാപനങ്ങളും വിറ്റഴിച്ചു. കാര്‍ഷിക വിളകളിലടക്കം ഇറക്കുമതി പൂര്‍ണമായും ഉദാരവല്‍ക്കരിച്ചു. അന്ന് എല്‍.കെ.അദ്വാനി പറഞ്ഞത് ഇങ്ങിനെ: "ഒരു സാമ്പത്തിക നയവും ഒരു സിദ്ധാന്തത്തില്‍ അടിസ്ഥാനപ്പെടുത്തിയതാകരുത്". 2004-ല്‍ ഈ സര്‍ക്കാര്‍ തിരെഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഈ ഉദാരവല്‍ക്കരണത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ "ഇന്ത്യ തിളങ്ങുന്നു"എന്ന ക്യാമ്പൈന്‍ തന്നെ രൂപപ്പെടുത്തുന്നത്.
പക്ഷെ, 2004-ലെ തിരെഞ്ഞെടുപ്പില്‍ ബി.ജെ.പി അമ്പേ തോറ്റു. ഈ അവസരത്തില്‍ ബി.ജെ.പിക്ക് ഉള്ളിലെ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചു. കൃഷിക്കും ചെറു-കിട വ്യവസായത്തിനും വാജ്പേയി സര്‍ക്കാര്‍ പ്രാധാന്യം നല്കാത്തതാണ് തോല്‍വിക്ക് കാരണം എന്ന് സ്വദേശിവാദികള്‍ പറഞ്ഞു. ആ അവസരത്തില്‍ എല്ലാവരും കരുതിയത് ബി.ജെ.പി അതിന്റെ സാമ്പത്തിക നയങ്ങള്‍ വീണ്ടും തിരുത്തിയെഴുതാന്‍ നിര്‍ബന്ധിക്കപ്പെടും എന്നായിരുന്നു. എന്നാല്‍, ഉണ്ടായത് അങ്ങിനെയേയല്ല. കുറച്ച് കൂടി കടുത്ത ഉദാരവല്ക്കരണവാദികള്‍ ആയി അവര്‍ മാറി. ഇതെങ്ങിനെ ഉണ്ടായി? ഇവിടെയാണ് ഗുജറാത്തിന്റെയും മോദിയുടെയും പ്രസക്തി.
ഗുജറാത്ത് "മോഡല്‍"
2002-ലെ വര്‍ഗീയലഹളക്ക് ശേഷം വികൃതമായ തന്റെ ഇമേജ് മാറ്റാന്‍ മോദി സ്വീകരിച്ച ഒരു പാതയായിരുന്നു 2003 മുതല്‍ ഗുജറാത്തില്‍ അദ്ദേഹം നടപ്പാക്കിയ വാശിയോടെയുള്ള ഉദാരവല്ക്കരണം. ഈ ഉദാരവല്ക്കരണ പ്രക്രിയക്ക് രണ്ട് മുഖങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് തൂണുകള്‍ ഉണ്ടായിരുന്നു എന്നും പറയാം. ഒന്ന്, തീവ്രമായ ഹിന്ദുത്വ സാംസ്കാരികത. രണ്ട്, സാമ്പത്തിക രംഗത്ത് തീവ്രമായ നവ-ലിബറല്‍ ഊന്നല്‍. ഈ തൂണുകളില്‍ പടുത്തുയര്‍ത്തിയതായിരുന്നു മോദിയുടെ "ഗുജറാത്ത് മോഡല്‍". ഈ മോഡലും ഉയര്‍ത്തിപിടിച്ചാണ് അദ്ദേഹം 2014-ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്.
ഒരു നവ-ലിബറല്‍ പറുദീസയായി ഗുജറാത്തിനെ മോദി മാറ്റി എന്ന് തന്നെ പറയാം. ഉദാരവല്‍ക്കരണക്കാലത്തെ ഒരു പ്രധാന മാറ്റം മൂലധന നിക്ഷേപത്തില്‍ നിന്നും ഭരണകൂടം പിന്‍വാങ്ങിയതാണ്. ഈ രംഗം സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു പിന്‍വാങ്ങല്‍. അങ്ങിനെ സാമ്പത്തിക വളര്‍ച്ച ആഗ്രഹിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ സ്വയം സ്വകാര്യനിക്ഷേപം കണ്ടെത്തി കൊള്ളണം. പക്ഷെ, സ്വകാര്യ മേഖല എന്തിന് ഒരു സംസ്ഥാനത്ത് നിക്ഷേപിക്കാതെ മറ്റൊരു സംസ്ഥാനത്ത് നിക്ഷേപിക്കണം? കൂടുതല്‍ ലാഭം തന്നെ ലക്ഷ്യം. ആ ലാഭം എങ്ങിനെ കിട്ടും? അതിന്, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിനത്തിലും ഭൂമി വിട്ട് കൊടുക്കുന്നതിലും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലും സ്വകാര്യ മേഖലക്ക് വലിയ ഇളവുകള്‍ നല്കണം. കൂടുതല്‍ ഇളവ് കിട്ടുന്ന സംസ്ഥാനത്തിലേക്കു അവര്‍ പോകും. ഈ നയം ചൂഷണം ചെയ്യാന്‍ ആദ്യം തന്നെ മുന്നോട്ടു വന്നത് മോദിയുടെ ഗുജറാത്താണ്. സ്വകാര്യ മേഖലക്ക് ഗുജറാത്ത് മുഴുവനായി മോദി തുറന്ന് കൊടുത്തു. അവര്‍ക്ക് വലിയ തോതില്‍ നികുതിയിളവുകള്‍ വാഗ്ദാനം ചെയ്തു. ഭൂപരിഷ്ക്കരണ നിയമങ്ങള്‍ റദ്ദ് ചെയ്ത് ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കി. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇത്തരത്തില്‍ സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തു. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി-വിരുദ്ധമാക്കി മാറ്റിയെഴുതി. ചങ്ങാത്ത മുതലാളിത്തം അതിന്റെ പൂര്‍ണരൂപത്തിലും ശക്തിയിലും നടപ്പില്‍ വരുത്തി. ഈ നയങ്ങള്‍ ഒന്നും തന്നെ ഗുജറാത്തിലെ ദരിദ്രര്‍ക്ക് പ്രയോജനകരമായില്ല. ദാരിദ്ര്യം കുറയ്ക്കുന്നതില്‍ അമ്പേ പരാജയമായിരുന്നു മോദിയുടെ ഗുജറാത്ത്.
"ഇതിന് മോദിയോടൊപ്പം ചുക്കാന്‍ പിടിച്ചത് ആരൊക്കെയായിരുന്നു? അംബാനി കുടുംബത്തിന്റെ ആത്മീയഗുരു എന്നറിയപ്പെടുന്ന മൊരാരി ബാപ്പു, ബലാല്‍സംഗ കേസില്‍ പെട്ട് ഇന്ന് ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പു എന്നിവര്‍." ഫോട്ടോ: ഡെക്കാന്‍ ക്രോണിക്കിള്‍ |
മറുവശത്ത്, തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഈ തീവ്രഹിന്ദുത്വ നിലപാടുകള്‍ സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി കൂടി മാറ്റുകയായിരുന്നു മോദി ചെയ്തത്. സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയില്‍ കൂടിയായിരുന്നുവെങ്കിലും, ഹിന്ദുത്വം സര്‍ക്കാര്‍ നയമായി മാറി. ഇതായിരുന്നു മോദിയുടെ ഗുജറാത്ത് മോഡലിന്റെ രണ്ടാം തൂണ്. മോദിയുടെ കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു പ്രധാന പരിപാടി "ശബരി കുംഭമേള"യായിരുന്നു. ആദിവാസി മേഖലയില്‍ ആയിരുന്നു ഈ മേള സര്‍ക്കാര്‍ നടത്തിയത്. ആര്‍.എസ്.എസ്സിന്റെ ആദിവാസി സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ സഹകരണത്തോട് കൂടിയായിരുന്നു നടത്തിപ്പ്. ആദിവാസികളെ ഹിന്ദു സമുദായത്തിലേക്ക് തിരിച്ചു വിളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഇത് സംഘടിപ്പിക്കപ്പെട്ടത്. ഇതിന് മോദിയോടൊപ്പം ചുക്കാന്‍ പിടിച്ചത് ആരൊക്കെയായിരുന്നു? അംബാനി കുടുംബത്തിന്റെ ആത്മീയഗുരു എന്നറിയപ്പെടുന്ന മൊരാരി ബാപ്പു, ബലാല്‍സംഗ കേസില്‍ പെട്ട് ഇന്ന് ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പു എന്നിവര്‍. ആര്‍.എസ്.എസ്സിനെ മോദിയോട് ഏറെ അടുപ്പിച്ച ഒരു നയമായിരുന്നു ശബരി കുംഭമേള.
അത് പോലെ തന്നെ, വിദേശനിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ വേണ്ടി മോദി നടത്തിയിരുന്ന "വൈബ്രന്റ് ഗുജറാത്ത്"നിക്ഷേപമേളകള്‍ എല്ലായ്പ്പോഴും ദീപാവലി ദിവസങ്ങളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. എല്ലാവിധ ഹിന്ദുമത ആചാരങ്ങളും പൂര്‍ണ്ണമായി കൊണ്ടായിരുന്നു ഈ നിക്ഷേപമേളകള്‍. ഗുജറാത്തികളുടെ സാംസ്കാരിക പാരമ്പര്യം ഒരു ഹിന്ദുമത-സവര്‍ണ്ണ പാരമ്പര്യമാണ് എന്നുറക്കെ വിളംബരം ചെയ്തിരുന്നു എല്ലായ്പ്പോഴും ഈ മേളകള്‍.
മറ്റൊരു ഉദാഹരണം, നര്‍മദ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. നര്‍മദ പദ്ധതിയിലെ വെള്ളം ദാങ്ങ് മേഖലയില്‍ എത്തിയപ്പോള്‍ "നര്‍മദ ബച്ചാവോ ആന്ദോളന്‍"നയിച്ച നര്‍മദ-വിരുദ്ധ സമരങ്ങളെ അധിക്ഷേപിച്ചു കൊണ്ട് മോദി പറഞ്ഞത് ഇങ്ങിനെ: നര്‍മദ പദ്ധതി ഹിന്ദുക്കളുടെ സ്വപ്നപദ്ധതിയാണ്. നര്‍മദയുടെ വെള്ളം ഗുജറാത്തില്‍ എത്തുമ്പോള്‍ പുനര്‍ജനിക്കുന്നത് പുരാതനകാലത്ത് ഇല്ലാതായിപ്പോയ സരസ്വതി നദിയാണ്. അത് കൊണ്ട് തന്നെ, മോദിയുടെ സര്‍ക്കാരിന്റെ ജലസേചനവകുപ്പ് നര്‍മദ വെള്ളത്തെ സ്വീകരിച്ചത് 1500 ബ്രാഹ്മണ പൂജാരിമാര്‍ മോഡിക്കൊപ്പം നയിച്ച വലിയൊരു പൂജയോടെയാണ്. ഗുജറാത്തി ഹിന്ദുക്കളുടെ ഒരു അഭിമാന പ്രശ്നമായിട്ടാണ് നര്‍മദയെ മോദി അവതരിപ്പിച്ചത്.
മോദി ഗുജറാത്തിലെ "ഹിന്ദു ഹൃദയ സാമ്രാട്ട്"ആണ് എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്. ഹിന്ദു ഹൃദയ സാമ്രാട്ടുകള്‍ എപ്പോഴും പുറംരാജ്യങ്ങളിലെ മുസ്ലീമുകളാല്‍ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കും എന്നാണല്ലോ ആരോപണം. അങ്ങിനെയാണ് മോഡിയെ വധിക്കാന്‍ എത്തിയവരാണ് ഇഷ്രത് ജഹാനും ജാവേദ് ഷേക്കും എന്ന് പ്രചരിപ്പിക്കപെട്ടതും അവര്‍ വധിക്കപ്പെട്ടതും.
സ്വദേശിവാദികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുത്വവും നവ-ലിബറല്‍ സാമ്പത്തികനയങ്ങളും ഒന്നിച്ചു കെട്ടാം എന്ന് മോദി കാട്ടിക്കൊടുക്കുകയായിരുന്നു. ആ സംയോഗത്തില്‍ ആര്‍.എസ്.എസ്സിന്റെ പ്രിയപ്പെട്ട വിഷയങ്ങളായ ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്കു തിരിച്ചു കൊണ്ട് വരല്‍, മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കൃത്യമായി അംഗീകരിക്കപ്പെട്ടു. നവ-ലിബറല്‍ നയങ്ങള്‍ തന്റെ സാംസ്കാരികദേശീയതക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം; ഹിന്ദു-സവര്‍ണ്ണ സാംസ്കാരിക ചിഹ്നങ്ങള്‍ നവ-ലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം.
|
പറഞ്ഞു വരുന്നത് ഇതാണ്. മോഡിയുടെ ഗുജറാത്തില്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും കണ്ടെത്താന്‍ കഴിഞ്ഞത് ഒരു പുതിയ വികസനഭാഷയാണ്. സ്വദേശിവാദികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുത്വവും നവ-ലിബറല്‍ സാമ്പത്തികനയങ്ങളും ഒന്നിച്ചു കെട്ടാം എന്ന് മോദി കാട്ടിക്കൊടുക്കുകയായിരുന്നു. ആ സംയോഗത്തില്‍ ആര്‍.എസ്.എസ്സിന്റെ പ്രിയപ്പെട്ട വിഷയങ്ങളായ ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്കു തിരിച്ചു കൊണ്ട് വരല്‍, മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കൃത്യമായി അംഗീകരിക്കപ്പെട്ടു. നവ-ലിബറല്‍ നയങ്ങള്‍ തന്റെ സാംസ്കാരികദേശീയതക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം; ഹിന്ദു-സവര്‍ണ്ണ സാംസ്കാരിക ചിഹ്നങ്ങള്‍ നവ-ലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം. പഴയ സ്വദേശി എഴുത്തുകളില്‍ ഭൗതിക വികസന സങ്കല്പങ്ങള്‍ വിമര്‍ശിക്കപ്പെട്ടു എങ്കില്‍, അവിടെ നിന്നും ഗുജറാത്തില്‍ സംഘപരിവാര്‍ എത്തിപ്പെട്ടത് എവിടെയെന്നു മോഡിയുടെ വ്യവസായികളോടുള്ള വാക്കുകളില്‍ തന്നെ ഉദ്ധരിക്കാം: "നിങ്ങള്‍ ഗുജറാത്തിലേക്ക് വരൂ. ഈ മണ്ണില്‍ നിങ്ങള്‍ ഒരു രൂപ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് മടക്കി കിട്ടുക ഒരു ഡോളറായിരിക്കും."
എന്ത് കൊണ്ട് സംഘപരിവാര്‍ വികസന വിരുദ്ധരാകുന്നു?
സംഘപരിവാറിന്റെ നയപരിപാടികള്‍ സ്വദേശി പാരമ്പര്യത്തില്‍ നിന്നകന്ന് നവ-ലിബറല്‍ ആയതിന്റെ നാള്‍വഴികളാണല്ലോ ഇത് വരെ പരിശോധിച്ചത്. ഗുജറാത്തില്‍ മോദി മുമ്പോട്ട് വെച്ച വികസന അനുഭവം ഹിന്ദുത്വത്തെയും നവ-ലിബറല്‍ നയങ്ങളെയും മനോഹരമായി ഇണക്കി ചേര്‍ത്തു വെച്ച ചുറ്റുപാടില്‍ നിന്നാണ് സംഘപരിവാര്‍ സ്വദേശി മുദ്രാവാക്യങ്ങള്‍ വിട്ടൊഴിഞ്ഞ് പരിപൂര്‍ണ്ണ നവ-ലിബറലുകള്‍ ആയി മാറുന്നത്. ഗുജറാത്തില്‍ നടപ്പില്‍ വരുത്തിയ അതേ ഹിന്ദുത്വ-നവലിബറല്‍ നയങ്ങള്‍ തന്നെയാണ് മോദി പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ നിന്ന് വേണം ഹിന്ദുത്വത്തിന് വികസനരംഗത്ത് എന്താണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കേണ്ടത്.
വികസനരംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഓരോ ജനവിഭാഗത്തിന്റെ താല്‍പ്പര്യത്തിനും എതിരാണ് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട. അത് ദളിതരാകട്ടെ, ആദിവാസികളാകട്ടെ, സ്ത്രീകളാകട്ടെ, മുസ്ലീങ്ങളാകട്ടെ. സംഘപരിവാറിന്റെ മുസ്ലീം വിരോധം പ്രശസ്തമായത് കൊണ്ട് ഇവിടെ വീണ്ടും പറയാന്‍ തുനിയുന്നില്ല.
ദളിതരും സംഘപരിവാറും
പൂര്‍ണ്ണമായി ബ്രാഹ്മണ്യത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. താനൊരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ലെന്നും ബുദ്ധമതം സ്വീകരിക്കുകയാണെന്നും പ്രഖ്യാപിച്ച അംബേദ്‌കറിന്, വര്‍ണ്ണാശ്രമധര്‍മത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം മൂലം, സംഘപരിവാര്‍ ഒരിക്കലും മാപ്പ് കൊടുത്തിട്ടില്ല. മനുസ്മൃതി കത്തിച്ചു കളഞ്ഞു കൊണ്ട് അംബേദ്‌കര്‍ തുടങ്ങിവെച്ചത് ഹിന്ദുമതത്തിലെ ജാതി അനാചാരങ്ങള്‍ക്കെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും ഉള്ള ഉഗ്രന്‍ പോരാട്ടങ്ങളാണ്. അത് കൊണ്ട് തന്നെ, "ജാതിയുടെ ഉന്മൂലനം"എന്ന അംബേദ്‌കറിന്റെ പ്രശസ്തമായ പുസ്തകത്തെ അവര്‍ക്കൊരിക്കലും അനുകൂലിക്കാന്‍ സാധിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ തന്നെ അഭിപ്രായത്തില്‍ തോട്ടിപ്പണി നിരോധിക്കേണ്ട ഒന്നല്ല; മറിച്ച് ദളിതരുടെ ഒരു ആത്മീയമായ ഒരു അനുഷ്ഠാനമാണ്. ഇത്തരത്തില്‍ വര്‍ണ്ണാശ്രമധര്‍മത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ദളിത് ക്ഷേമത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും? ഇന്ന് അംബേദ്‌കറിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറും മോദിയും അത് ചെയ്യുന്നത് അദ്ദേഹം ജാതിക്കെതിരെ നടത്തിയ ഉജ്വല പോരാട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയല്ല; "ജാതിയുടെ ഉന്മൂലനം"എന്ന പുസ്തകം എഴുതിയത് കൊണ്ടല്ല; മറിച്ച് അദ്ദേഹം ഭരണഘടന നിര്‍മ്മിക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്.
കാഞ്ച ഐലയ്യ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തം: "ഈ അമ്പലത്തില്‍ ഏതു ദൈവത്തെയാണ് നിങ്ങള്‍ പ്രതിഷ്ഷ്ഠിക്കുവാന്‍ പോകുന്നത്? രാമനെയോ, ബുദ്ധനെയോ?"അംബേദ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ "ഘര്‍ വാപസി"എന്ന തങ്ങളുടെ പരിപാടിയെ അനുകൂലിച്ചേനെ എന്ന് വരെ തട്ടിവിടാനുള്ള നാണമില്ലായ്മ സംഘപരിവാര്‍ നേതാക്കള്‍ക്കിന്നുണ്ട്.
|
സംഘപരിവാര്‍ ദളിതരെ കൂടെ കൂട്ടാന്‍ മുന്നോട്ടുവെക്കുന്ന കപട മുദ്രാവാക്യമാണ് "ഹിന്ദുക്കള്‍ക്ക് ഒരു ഗ്രാമത്തില്‍ ഒരമ്പലം; ഒരു കിണര്‍; ഒരു ശ്മശാനം"എന്നത്. കാഞ്ച ഐലയ്യ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തം: "ഈ അമ്പലത്തില്‍ ഏതു ദൈവത്തെയാണ് നിങ്ങള്‍ പ്രതിഷ്ഷ്ഠിക്കുവാന്‍ പോകുന്നത്? രാമനെയോ, ബുദ്ധനെയോ?"അംബേദ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ "ഘര്‍ വാപസി"എന്ന തങ്ങളുടെ പരിപാടിയെ അനുകൂലിച്ചേനെ എന്ന് വരെ തട്ടിവിടാനുള്ള നാണമില്ലായ്മ സംഘപരിവാര്‍ നേതാക്കള്‍ക്കിന്നുണ്ട്.
ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സംഘപരിവാര്‍ അവരുടെ മൂന്ന് പ്രധാന ശത്രുക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു: മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍. ഈ ലിസ്റ്റില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഇന്നുണ്ട്: അംബേദ്‌ക്കറിസ്റ്റുകള്‍. രോഹിത് വെമുലയുടെ മരണത്തിനു ശേഷം, ആ മരണത്തോടുള്ള സംഘപരിവാറിന്റെ നിന്ദ്യമായ പ്രതികരണങ്ങളിലൂടെ, ഇത് കൂടുതല്‍ വ്യക്തമായിട്ടുണ്ട്.
ആദിവാസികളും സംഘപരിവാറും
"ആദിവാസികളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അക്രമാസക്തമായി തന്നെ തിരിച്ചുവിടുക; അങ്ങിനെ, പരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ അക്രമം നടത്തുക. ഗ്രഹം സ്റ്റയിന്‍സിനെ ഒറീസയില്‍ വെച്ചു മൃഗീയമായി സംഘപരിവാര്‍ കൊലപ്പെടുത്തിയത് ഈ വഴിയിലൂടെ തന്നെ." ഫോട്ടോ: ഔട്ട്‌ലുക്ക് |
ആദിവാസികളെ ഒരിക്കലും സംഘപരിവാര്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ, തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് ആദിവാസികളും കരുതിയിട്ടില്ല. സംഘപരിവാര്‍ ഒരിക്കലും ആദിവാസി എന്ന പേര് തന്നെ ഉപയോഗിക്കാറില്ല. പകരം, വനവാസി എന്ന പേരാണ് ഉപയോഗിക്കാറ്. ആദിയിലെ വാസികള്‍ എന്ന് ആദിവാസികളെ വിളിച്ചു് കഴിഞ്ഞാല്‍ പിന്നെ, ആര്യന്മാരാണ് ഇന്ത്യയിലെ ആദിവാസികള്‍ എന്ന് പറയാന്‍ കഴിയുകയില്ലല്ലോ എന്ന ഭയമാണ് സംഘപരിവാറിനെ ഇതിന് പ്രേരിപ്പിക്കുന്നത്. സംഘപരിവാര്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത് ആദിവാസികളെ, വര്‍ണ്ണാശ്രമധര്‍മ്മത്തിന് കീഴ്പ്പെടുത്തി കൊണ്ടു തന്നെ, ഹിന്ദു സമൂഹത്തിലേയ്ക്ക് കൊണ്ട് വരാന്‍ കഴിയുമോ എന്നാണ്. അതിനു വേണ്ടി അവര്‍ പലതരം സംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്: വനവാസി കല്യാൺ ആശ്രം, ഏകല്‍ വിദ്യാലയ, സേവാഭാരതി, വിവേകാനന്ദ കേന്ദ്ര, എന്നിങ്ങനെ. ഇവയുടെയെല്ലാം അന്തിമ ലക്ഷ്യം ഒന്ന് തന്നെ. ആദിവാസികളോട് അവര്‍ ഹിന്ദുക്കളാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക; ഹിന്ദുമതമെന്ന വീട്ടിലേക്കു തിരിച്ച് വരാന്‍ പ്രേരിപ്പിക്കുക; ഹിന്ദുമതത്തെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും വന്നിട്ടുള്ള വിദേശശക്തികളാണ് ക്രിസ്ത്യാനികളും അവരുടെ പള്ളികളും അച്ചന്മാരും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുക; ആദിവാസികളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അക്രമാസക്തമായി തന്നെ തിരിച്ചുവിടുക; അങ്ങിനെ, പരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ അക്രമം നടത്തുക. ഗ്രഹം സ്റ്റയിന്‍സിനെ ഒറീസയില്‍ വെച്ചു മൃഗീയമായി സംഘപരിവാര്‍ കൊലപ്പെടുത്തിയത് ഈ വഴിയിലൂടെ തന്നെ.
ഇതാണ് സംഘപരിവാറിന്റെ ആദിവാസി-പ്രേമത്തിന് പിന്നിലെ ശരിയായ കാരണം. അവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും സംഘപരിവാറിനില്ല; മോദിക്കുമില്ല.
സ്ത്രീകളും സംഘപരിവാറും
അങ്ങേയറ്റം സ്ത്രീവിരുദ്ധരാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മനുസ്മൃതിയോടുള്ള അചഞ്ചലമായ സ്നേഹം അവര്‍ ഒരിക്കലും മറച്ച് പിടിച്ചിട്ടില്ല. മനുസ്മൃതിയെ "പവിത്രമായ ഗ്രന്ഥം"എന്നാണ് സാവര്‍ക്കര്‍ വിശേഷിപ്പിച്ചത്. ഗോള്‍വാള്‍ക്കറാകട്ടെ, മനുവിനെ മാനവവംശത്തിന്റെ ആദ്യത്തെ നിയമദാതാവ് എന്നാണ് വിശേഷിപ്പിച്ചത്. അംബേദ്‌കര്‍ മനുസ്മുതി കത്തിച്ചു കളഞ്ഞ അതേകാലത്ത് തന്നെയാണ് ഇവര്‍ ഈ അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചത് എന്നത് ശ്രദ്ധേയം.
1990-കളില്‍ രാജസ്ഥാനില്‍ രൂപ് കന്‍വര്‍ എന്ന യുവതി സതി അനുഷ്ടിച്ചപ്പോള്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലമുണ്ടായി. അന്ന്, പാര്‍ലമെന്റിന് പുറത്ത് സതി അനുഷ്ഠാനം ഹിന്ദു യുവതികളുടെ അവകാശമാണ് എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് ഒരു പ്രകടനം നടക്കുകയുണ്ടായി. അന്ന് അതിന് നേതൃത്വം നല്കിയത് ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവായ വിജയരാജെ സിന്ധ്യ ആയിരുന്നു.
|
ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ പേര് "രാഷ്ട്രീയ സ്വയംസേവക് സംഘം"എന്നാണല്ലോ. ഇതില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. സ്ത്രീകള്‍ക്ക് പ്രത്യേകം സംഘടനയുണ്ട്: "രാഷ്ട്രീയ സേവികാ സമിതി". സംഘടനയുടെ പേരില്‍ തന്നെ മുറ്റി നില്ക്കുന്നുണ്ട് സ്ത്രീ-വിരുദ്ധത. പുരുഷന്മാര്‍ "സ്വയം"സേവകന്മാരും സ്ത്രീകള്‍ വെറും "സേവിക"മാരും ആയതെങ്ങിനെ എന്ന രസകരമായ ചോദ്യം രാം പുനിയാനി ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ സേവികാ സമിതിയുടെ ഒരു ലഘുലേഖയില്‍ പറയുന്നത് ഇങ്ങിനെ: "പാശ്ചാത്യലോകത്തിന്റേതായ സ്വാധീനം മൂലം, ഇന്ന് സ്ത്രീകള്‍ തുല്യ-അധികാരങ്ങള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി സമരങ്ങള്‍ ചെയ്യുന്നു. ഇത് മൂലം സ്ത്രീകള്‍ സ്നേഹം, ത്യാഗം, അനുഷ്ഠാനം എന്നിവയോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നു. സ്ത്രീകളിലെ ഈ അസ്വാഭാവിക മാറ്റം കുടുംബം എന്ന സങ്കല്‍പ്പത്തെ തകര്‍ത്തേക്കാം; കുടുംബമാണല്ലോ നല്ല സംസ്കാരങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം."ഗോള്‍വാള്‍ക്കര്‍ തന്നെ പറഞ്ഞിരുന്നത് ഹിന്ദു രാഷ്ട്രമുണ്ടാക്കുന്നതില്‍ ഹിന്ദു സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ദിവ്യമായ പ്രവര്‍ത്തി കുട്ടികളെ പ്രസവിക്കുകയും അവരെ ഹിന്ദു സംസ്കാരത്തിന് അടിസ്ഥാനപ്പെടുത്തി വളര്‍ത്തുകയും ചെയ്യുക എന്നാണ്.
ഇത് മാത്രമല്ല. 1990-കളില്‍ രാജസ്ഥാനില്‍ രൂപ് കന്‍വര്‍ എന്ന യുവതി സതി അനുഷ്ടിച്ചപ്പോള്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലമുണ്ടായി. അന്ന്, പാര്‍ലമെന്റിന് പുറത്ത് സതി അനുഷ്ഠാനം ഹിന്ദു യുവതികളുടെ അവകാശമാണ് എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് ഒരു പ്രകടനം നടക്കുകയുണ്ടായി. അന്ന് അതിന് നേതൃത്വം നല്കിയത് ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവായ വിജയരാജെ സിന്ധ്യ ആയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും പൂര്‍ണ്ണമായി പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു ചിന്താപദ്ധതി ഇവിടെയൊക്കെ തന്നെ തെളിഞ്ഞു കാണാം.
ചരിത്രത്തെ അവരുടെതായ രീതിയില്‍ തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്. ചരിത്രത്തെ ഹിന്ദു-അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍-നിര്‍മ്മിക്കുക വഴി, കെട്ടുകഥകള്‍ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു. യുക്തിസഹവും ശാസ്ത്രീയവുമായി ചരിത്രമെഴുതപ്പെട്ടാല്‍, ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും മേല്‍ ഹിന്ദു-സവര്‍ണ്ണ വര്‍ഗ-ജാതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആധിപത്യവും നായകത്വവും തകര്‍ന്നു വീഴുമോ എന്നവര്‍ ഭയപ്പെടുന്നു.
|
വികസനപരമായി, സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കെതിരെ ഇത്തരത്തില്‍ പ്രതിലോമമായ പ്രത്യയശാസ്ത്രം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍, ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക നയമുണ്ടാക്കിയാല്‍ ഈ വിഭാഗങ്ങള്‍ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തപെടും എന്നെങ്ങിനെ പറയാന്‍ കഴിയും?
അവിടെ തീരുന്നില്ല. ഈ പിന്നോക്ക ജനവിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയെ മനസ്സിലാക്കാന്‍, ചരിത്രപരമായി വിലയിരുത്താന്‍, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചരിത്രപഠനം ആവശ്യമുണ്ട്. അപ്പോഴാണ്, സംഘപരിവാറിന്റെ ആര്യ-സിദ്ധാന്തത്തിന്റെയും മറ്റും മുഖംമൂടി അഴിഞ്ഞു വീഴുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള യുക്തിസഹവും ശാസ്ത്രീയവുമായ ചരിത്ര-നിര്‍മ്മിതിക്ക് തന്നെ സംഘപരിവാര്‍ എതിരാണ്. ചരിത്രത്തെ അവരുടെതായ രീതിയില്‍ തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്. ചരിത്രത്തെ ഹിന്ദു-അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍-നിര്‍മ്മിക്കുക വഴി, കെട്ടുകഥകള്‍ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു. യുക്തിസഹവും ശാസ്ത്രീയവുമായി ചരിത്രമെഴുതപ്പെട്ടാല്‍, ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും മേല്‍ ഹിന്ദു-സവര്‍ണ്ണ വര്‍ഗ-ജാതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആധിപത്യവും നായകത്വവും തകര്‍ന്നു വീഴുമോ എന്നവര്‍ ഭയപ്പെടുന്നു.
ചുരുക്കത്തില്‍, ഹിന്ദുത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയ സംഘപരിവാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം വികസനപരമായി ഇപ്പോള്‍ തന്നെ ഏറ്റവും പുറകില്‍ നില്ക്കുന്ന ജനവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകറ്റി നിര്‍ത്തുന്നതാണ്. പ്രത്യയശാസ്ത്രപരമായി തന്നെ, അവര്‍ ഈ വിഭാഗങ്ങള്‍ക്ക് എതിരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, സാമ്പത്തിക നയം കൂടുതല്‍ സാമൂഹ്യ അസമത്വത്തിനും സംഘര്‍ഷത്തിനും മാത്രമേ ഇട നല്‍കൂ.