(2016 ഫെബ്രുവരി 19-നു് പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ്നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു.
പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ്)
ഉദാരമായ ഈ പരിചയപ്പെടുത്തലിനു നന്ദി. പക്ഷെ, അതോടൊപ്പം ഞാൻ ഏറ്റവും അഭിമാനത്തോടെ കാണുന്ന ഒരു യോഗ്യത കൂടി കൂട്ടിച്ചേർക്കുവാൻ ആഗ്രഹിക്കുന്നു; ഞാൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് (കരഘോഷം). ഈ യൂണിവേഴ്സിറ്റിയിൽ 1977 ൽ അടിയന്തിരാവസ്ഥയുടെ പതനത്തിന്റെ നാളുകളിൽ വന്നത് ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. അന്ന്, രാഷ്ട്രീയത്തിന്റെ പാരമ്യത്തിലായിരുന്നു മെൻസ് ഹോസ്റ്റലായ ഗംഗ. അവരന്ന് ഞങ്ങളെ വെറുത്തിരുന്നു, ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ അവർ അവിടെ ഒരു ശുദ്ധികലശം നടത്തിയിരിക്കണം. അതിനുശേഷം പെൺകുട്ടികൾ ഭേദം ആയിരിക്കും എന്ന തോന്നലിൽ അവരതിനെ ഒരു വിമൻസ് ഹോസ്റ്റലാക്കി മാറ്റി, (ചിരി). നിങ്ങൾ ഭേദമായിരുന്നോ? ("അല്ലാ"എന്നുത്തരം പെൺകുട്ടികളിൽ നിന്ന്) നന്നായി… നന്നായി… അങ്ങനെ തന്നെ ആയിരിക്കട്ടെ.
ഇരുപത്തഞ്ചു മുപ്പതു വർഷങ്ങൾക്ക് ശേഷം ഞാൻ ഇവിടെ തിരിച്ചെത്തിയത് ജെ.എൻ.യു-വിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിട്ടാണ്. പക്ഷെ, ഞാനിന്നും അഭിമാനിക്കുന്നത് ഈ കലാലയത്തിൽ ഞാൻ ഒരു വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് യൂണിയനിലെ സജീവ പ്രവർത്തകനും ഗംഗ ഹോസ്റ്റലിന്റെ പ്രസിഡന്റും ആയിരുന്ന ആ നല്ല നാളുകളെ പ്രതിയാണ്. ഞാൻ എക്സിക്യൂട്ടീവ് കൗൺസിലിൽ അഞ്ചു വർഷം പ്രവർത്തിച്ചിരുന്ന ആ നാളുകളിൽ 80 ശതമാനം സമയവും ചിലവഴിച്ചത് ഒരേയൊരു കാര്യത്തിനായി അട്മിനിസ്ട്രേഷനുമായി നടത്തിയ തുടർയുദ്ധങ്ങൾക്ക് വേണ്ടിയാണ്. ഓബീസിക്ക് വേണ്ടി നീക്കി വച്ചിരുന്ന 27 ശതമാനം സംവരണം എടുത്തുകളയുവാനായി ശക്തരായ ഒരു കൂട്ടം ആളുകൾ നടത്തിയ ശ്രമങ്ങളെ ചെറുക്കാനായിരുന്നു അത്. സുപ്രീം കോടതി വിധിയെയും പാർലമെന്റ് തീരുമാനങ്ങളെയും എതിർത്തും വളച്ചൊടിച്ചും അട്ടിമറിക്കുവാൻ അവർ ആവുംവിധം ശ്രമിച്ചു. അവർക്ക് വിജയിക്കാനായില്ല.
ഒരു കാര്യം ഞാൻ ആദ്യമേ പറയട്ടെ, ഞാൻ ഡൽഹിയിൽ ഇന്നെത്തിയത് നിങ്ങളെ കാണാൻ വേണ്ടി, ഇതിനു വേണ്ടി മാത്രമാണ്. എനിക്ക് മറ്റൊരു ആവശ്യവും ഇവിടെ ഉണ്ടായിരുന്നില്ല (കരഘോഷം). എന്തിനു വേണ്ടി, ഞാൻ നിങ്ങൾക്ക് വേണ്ടി ഞാൻ ഇവിടെ വന്നു നിൽക്കുന്നു? കാരണം, നിങ്ങൾ സമരം ചെയ്യുന്നത് നിങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതിനേക്കാൾ ഉപരിയായി ഒരുപാട്, ഒരുപാട് വലിയ കാര്യങ്ങൾക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ അടിയന്തിരമായ പ്രശ്നങ്ങളെ നമ്മൾ മുൻഗണനാ ക്രമത്തിൽ എടുത്താൽ, നിങ്ങൾ സമരം ചെയ്യുന്നത് എന്തിനെതിരെ ആണോ അത് ആദ്യത്തെ മൂന്നെണ്ണത്തിൽ ഒന്നായിട്ട് വരും. ഒന്നോർത്താൽ, ഈ പ്രശ്നം ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ രണ്ടു ദശാബ്ദങ്ങളായി നിലനിൽക്കുന്നതാണ്. അതിപ്പോൾ നമ്മുടെ യോഗ്യമായ കലാലയങ്ങളിലേക്ക് കൂടി പടർന്നു പിടിച്ചിരിക്കുന്നു. അഭിപ്രായവ്യത്യാസത്തെ അപരാധമാക്കി മാറ്റുക എന്നതാണ് അത്. അതിനെതിരെയാണ് നാം സമരം ചെയ്യുന്നത്. ഇത് വെറും ഭരണഘടനാലംഘനമോ നിയമലംഘനമോ മാത്രമല്ല, ഇത് യോജിക്കാത്തവരെ കുറ്റവാളി ആക്കുക എന്ന പ്രക്രിയ കൂടിയാണ്. ഈ പ്രക്രിയക്കെതിരെയാണ് നമ്മൾ പോരാടുന്നത്.
ഒറീസ്സയിൽ, നിങ്ങൾക്ക് കാണാൻ സാധിക്കും, നിങ്ങൾ ജീവിക്കുന്നത് ഏറ്റവും വലിയ അസമത്വത്തിന്റെ കാലത്ത് മാത്രമല്ല കോർപറേറ്റ് ശക്തികൾക്കു മേലെയുള്ള നിയന്ത്രണം പൊളിഞ്ഞുവീണ ഒരു കാലത്ത് കൂടിയാണ് എന്ന്. ഒറീസ്സയിലെ കലിംഗനഗറിൽ, ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആദിവാസി ദമ്പതികൾ, ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത അവർ, റ്റാറ്റയോട് തങ്ങളുടെ ഭൂമി വിട്ടു കൊടുക്കില്ല എന്ന് അറിയിക്കുന്നു. ഈ രണ്ടുപേർക്കെതിരെ ഇന്ന് 91 കേസുകളാണ് നിലനില്ക്കുന്നത്, 91 കേസുകൾ!
അങ്ങനെയുള്ള ഒരു തന്ത്രത്തിൽ കൊരാപ്പൂർ ജയിലിൽ അകപ്പെട്ട ഒരാളെ, ഒരു കെമിസ്ട്രി പ്രൊഫസർ ആണ് അദ്ദേഹം, ഞാൻ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിനെതിരെ നിലവിലുള്ള കുറ്റങ്ങൾ ഒന്നാന്തരം എന്നേ പറയാനാവൂ. ഈ കെമിസ്ട്രി പ്രൊഫസർക്ക് എതിരെയുള്ള കേസുകളിൽ ഒന്ന്, ഒരു പോത്ത് മോഷണമാണ്! അടിയന്തരാവസ്ഥ കാലത്ത് നമുക്ക് സംഭവിച്ചത് പോലെ തന്നെ, ഈ പാവം മനുഷ്യൻ അഴിക്കുള്ളിൽ കിടക്കുന്നു. |
ഒറീസയിലെ ജഗത്സിംഗ്പൂരിലെ അഭയ് സാഹു എന്ന പോസ്കോ വിരുദ്ധ സമരനായകൻ, പോസ്ക്കൊയെ സമരം ചെയ്തു തോൽപ്പിച്ച സമരത്തിന്റെ നേതാവ്, ഞാൻ ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും ഇപ്പോൾ എത്ര കേസുകളുണ്ടെന്ന് ചോദിക്കും. അദ്ദേഹത്തിനെരെയുള്ള കേസുകളുടെ എണ്ണം ഇടക്കിടെ പുതുക്കി നല്കിക്കൊണ്ടിരിക്കും. കഴിഞ്ഞ തവണ കണ്ടപ്പോൾ 56 - 58 കേസുകൾ അയാൾക്കെതിരെ നിലനില്ക്കുന്നു എന്നാണ് അറിഞ്ഞത്. അറസ്റ്റ് ഭയന്ന് ഗ്രാമീണ മേഖലയിലെ മനുഷ്യർ ഗ്രാമം വിട്ടു പുറത്തിറങ്ങാൻ കൂടി ഒരുമ്പെടുന്നില്ല. ഈ ഭയം മൂലം സ്വന്തം സഹോദരന്റെയും സഹോദരിയുടെയും വിവാഹം കൂടാൻ കഴിയാത്തവർ പോലുമുണ്ട് . നവി മുംബൈയിലെ റിലയൻസ് വിരുദ്ധ, പ്രത്യേക സാമ്പത്തിക മേഖലാ (SEZ) വിരുദ്ധ സമരങ്ങളിൽ എത്രയെത്ര കേസുകൾ ഫയൽ ചെയ്തിരിക്കുന്നു. ഇത് ഒരു പൊതുതന്ത്രമാണ്, ഇന്ത്യയിൽ എല്ലായിടത്തും ഉള്ളത്. നിങ്ങൾക്ക് ഇന്ത്യയുടെ ശിഷ്ട ഭാഗത്തേക്ക് സ്വാഗതം! നിങ്ങൾ ഇവിടെ കണ്ടത് ഇന്ത്യയിൽ എല്ലായിടങ്ങളിലും പൊതുവായി കാണുന്ന തന്ത്രമാണ്. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ, അതിൽ പ്രതിഷേധിച്ച് ഒരു പോലീസ് സ്റ്റേഷൻ മാർച്ച് നടക്കുന്നു, കലഹം നടക്കുന്നു. പോലീസ് ഉടനെ ഒരു കേസ് ഫയൽ ചെയ്യുന്നു. ഏതെങ്കിലും ഒരു കനൈയ്യ ഒരു കുമാറിനും പിന്നെ 800 "ഇതരർ"ക്കും എതിരെ. 800 "ഇതരർ"എന്നത് തങ്ങളുടെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങൾ അന്യായമായി റെയിഡ് ചെയ്യുന്നതിനും, ഗ്രാമീണരെ പീഡിപ്പിക്കുന്നതിനും ഉള്ള അനുമതി മൂന്നു വർഷത്തേക്ക് നേടിത്തരുന്ന തന്ത്രമാണ്. കാരണം, അവർ ആരുടേയും പേര് രേഖപ്പെടുത്തുകയില്ല. എ, ബി, സി കൂടാതെ എണ്ണൂറാളുകളും ചേർന്ന് പോലീസിനെ ആക്രമിച്ചു എന്നാണെഴുതുക. അങ്ങനെയുള്ള ഒരു തന്ത്രത്തിൽ കൊരാപ്പൂർ ജയിലിൽ അകപ്പെട്ട ഒരാളെ, ഒരു കെമിസ്ട്രി പ്രൊഫസർ ആണ് അദ്ദേഹം, ഞാൻ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിനെതിരെ നിലവിലുള്ള കുറ്റങ്ങൾ ഒന്നാന്തരം എന്നേ പറയാനാവൂ. ഈ കെമിസ്ട്രി പ്രൊഫസർക്ക് എതിരെയുള്ള കേസുകളിൽ ഒന്ന്, ഒരു പോത്ത് മോഷണമാണ്! അടിയന്തരാവസ്ഥ കാലത്ത് നമുക്ക് സംഭവിച്ചത് പോലെ തന്നെ, ഈ പാവം മനുഷ്യൻ അഴിക്കുള്ളിൽ കിടക്കുന്നു. അദ്ദേഹത്തിന് പോത്തിനെ മറ്റ് കന്നുകാലികളിൽ നിന്ന് തിരിച്ചറിയാൻ കഴിയുമോ എന്ന് തന്നെ സംശയമാണ്. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചില്ല. പോത്തിനോടും ചോദിക്കുവാൻ നമുക്ക് കഴിയില്ല.
ഇന്ത്യയുടെ അങ്ങോളം ഇങ്ങോളം ഈ പ്രശ്നങ്ങൾ നിലനില്ക്കുന്നു. ശ്രീകാകുളം പ്രക്ഷോഭത്തിൽ ഒരു എൺപത് വയസ്സുള്ള വൃദ്ധയുടെ മേൽ ചുമത്തപ്പെട്ട കുറ്റം അവർ പോലീസുകാരെ വധിക്കുവാൻ ശ്രമിച്ചു എന്നുള്ളതാണ്. മുപ്പത്തഞ്ചു കിലോ ഭാരമുള്ള ഒരു ചടഞ്ഞ വൃദ്ധ സ്ത്രീ, അവർക്കെതിരെയാണ് ഈ മുപ്പതോളം പോലീസുകാരെ വധിക്കുവാൻ ശ്രമിച്ചതായി കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. സ്വാഗതം, നിങ്ങൾ ഈ ലോകത്തേക്കാണ് കടന്നു വന്നിരിക്കുന്നത്. ഇത് നാളെ ഒരു ദിനം കൊണ്ട് മെച്ചപ്പെടും എന്ന് കരുതാനാവില്ല. ഇല്ല, അത് സംഭവിക്കില്ല. മെച്ചപ്പെടും, പക്ഷെ മെച്ചപ്പെടുന്നതിന് മുൻപ് ഇത് ഇനിയും ഒരുപാട് വഷളാവും. എങ്ങനെ മെച്ചപ്പെടും എന്നുള്ളത് നമ്മളെയും നമുക്ക് പിന്തുണ നൽകുന്നവരെയും ആശ്രയിച്ചിരിക്കും. ഈ പ്രശ്നങ്ങളിൽ ശബ്ദമുയർത്തി നിങ്ങൾ നിലകൊള്ളും, എനിക്ക് ജെ.എൻ. യു വിദ്യാർത്ഥികളിൽ വളരെയേറെ വിശ്വാസമുണ്ട്. ഇപ്പോൾ, ഇന്ന് ഞാൻ നിങ്ങളുടെ കൂടെ എണ്ണപ്പെടാൻ, സമരത്തോട് ഐക്യപ്പെട്ടു കൊണ്ട് വന്നു നിൽക്കുന്നു. എനിക്കറിയാം, നിങ്ങൾ വീഴില്ല, നിങ്ങൾ പരാജയപ്പെടില്ല. (കരഘോഷം)
ഇന്ത്യ ഇന്ന് ഭരിക്കുന്നത് ചില സഖ്യങ്ങളാണ്. സാമൂഹിക-മത മൗലിക വാദികൾ, സാമ്പത്തിക വിപണി മൗലികവാദികളുമായി സഖ്യം ചേരുന്ന കാഴ്ച്ച. രണ്ടിനും നിലനിന്നു പോകാൻ പരസ്പരസഹായം കൂടിയേ തീരൂ. |
നാം ഇന്നീ രാജ്യത്ത് ജീവിക്കുന്നത്, അസമത്വം അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്ന കാലഘട്ടത്തിലാണ്. അത് മാത്രമല്ല, അനുബന്ധമായി വർഗീയവാദത്തിന്റെ ഉയർച്ചയും കുറിക്കപ്പെടുന്ന കാലമാണിത്. ഇവ രണ്ടും പല രീതികളിൽ വരേണ്യമാണ്. എന്റെ ധാരണയിൽ, ഇന്ത്യ ഇന്ന് ഭരിക്കുന്നത് ചില സഖ്യങ്ങളാണ്. സാമൂഹിക-മത മൗലിക വാദികൾ, സാമ്പത്തിക വിപണി മൗലികവാദികളുമായി സഖ്യം ചേരുന്ന കാഴ്ച്ച. രണ്ടിനും നിലനിന്നു പോകാൻ പരസ്പരസഹായം കൂടിയേ തീരൂ. പലപ്പോഴും ഇവ രണ്ടുമായ വ്യക്തികൾ ഒരുപാടുണ്ട്. സാമ്പത്തിക മൗലികവാദം ഉയർത്തിപ്പിടിക്കുന്ന മത മൗലികവാദികൾ. ഒരുകാര്യം വ്യക്തമാക്കട്ടെ, ഈ വിപണി മൗലികവാദം മറ്റ് ഏതൊരു മൗലികവാദം പോലെയും മതകീയമാണ്. അതെ, അതിനും മറ്റേതോന്നിനെയും പോലെ ഗുരുക്കന്മാരും സുവിശേഷങ്ങളും എല്ലാമുണ്ട്. വിപണി മൗലികവാദത്തിന് മറ്റേതോന്നിനെയുംകാൾ കൂടുതൽ ടെലിവിഷൻ സുവിശേഷപ്രവർത്തകരും പ്രസംഗകരും ഉണ്ട്. എല്ലാ രാത്രികളിലും എല്ലാ ചാനലുകളിലും നമുക്കിവരെ കാണാം.
നിങ്ങൾ ജെ.എൻ.യു. വിദ്യാർത്ഥികളാണ്. നിങ്ങൾക്കറിയാം, വിശുദ്ധ പുരോഗതിയുടെ സുവിശേഷം, വിശുദ്ധ ഹരിതക സുവിശേഷം, വിശുദ്ധ തെരഞ്ഞെടുപ്പിന്റെ സുവിശേഷം. അതെ, തെരെഞ്ഞെടുക്കുവാൻ കിട്ടുന്ന സ്വാതന്ത്ര്യത്തിൽ ഊന്നിയ സുവിശേഷം. ഒരിക്കൽ ഇവയുടെ ഒക്കെ ഒരു പ്രചാരക കോമാളി അയാളുടെ കാര്യം സംസാരിക്കുന്നത് കേട്ടു. പറഞ്ഞുവന്നപ്പോൾ, പത്തു ദിവസം മുൻപ് ടിവിയിൽ രണ്ടു വിപണി മൗലികവാദികളെ തോമസ് പിക്കെറ്റിയോടൊപ്പം കണ്ടു. അവർ പറയുന്നു, അസമത്വം എന്നൊന്നില്ല. ആളുകൾ തങ്ങളുടെ ധനത്തിൽ ആഡംബരം കാട്ടി നടക്കുന്നതിൽ ആകുലപ്പെടാൻ ഒന്നുമില്ല. ബിബെക് ദേബ്റോയിയും ഇന്ത്യൻ ഗവണ്മെന്റ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രമണ്യനും ആയിരുന്നു അവർ. അതിൽ തെറ്റൊന്നുമില്ല എന്ന് പറയുന്നു, നീതി ആയോഗിൽ നിന്നുള്ള ബിബെക് ദേബ്റോയി. തമിഴ്നാട്ടിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ പറയുമ്പോലെ "നീതി അയ്യോ!!" (ചിരി). ധനികർക്ക് തങ്ങളുടെ ആഡംബരം കാണിക്കണമെങ്കിൽ കാണിക്കട്ടെ, അതവരുടെ കാര്യം. എന്നെ ബാധിക്കുന്ന കാര്യമേയല്ല. അരവിന്ദ് പറയുന്നു, "ബിബേക് പറഞ്ഞതിനോട് എനിക്കും യോജിപ്പാണ്."രണ്ടുപേരും ഒന്നാകുന്നു.
വിപണി മൗലികവാദത്തെ പറ്റി പറയുമ്പോൾ അത് കൊണ്ടുവരുന്ന അസമത്വങ്ങളെ പറ്റി ചിന്തിക്കേണ്ടി വരും. ഒരിക്കൽ, 1998 യു പി എ രൂപീകരണ ചർച്ചയിൽ, വളരെ അപൂർവ്വമായി മാത്രം യോജിക്കേണ്ടി വന്നിട്ടുള്ള സഹപ്രവർത്തകൻ അല്ലെങ്കിൽ സമകാലീനൻ അരുൺ ഷൂരിയുമായി, ഒരേയൊരു പ്രസ്താവനയിൽ യോജിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് "ബി ജെ പി എന്നാൽ കോൺഗ്രസ്സും പിന്നെ പശുവും ചേർന്നതാണ്"എന്നാണ്. അദ്ദേഹം അത് കൃത്യമായി പറഞ്ഞു (കരഘോഷം). ബി.ജെ.പി = കോൺഗ്രസ് + പശു.
![]() ചിത്രത്തിന് കടപ്പാട്:SFI JNU unit |
മഹാരാഷ്ട്രയിൽ, മാട്ടിറച്ചി നിരോധിക്കപ്പെട്ട നാട്ടിൽ അതിന്റെ പരിണതികളെ പറ്റി ചിന്തിക്കേണ്ടതുണ്ട്. മാട്ടിറച്ചി നിരോധനം ഉന്നം വയ്ക്കുന്ന ആശയം എന്താണ്? പശുവിന്റെ വിശുദ്ധിയിൽ ഈ മൗലികവാദികൾ വിശ്വസിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും പശുവിനു വിശുദ്ധി കല്പ്പിച്ചു നല്കിയിട്ടുണ്ട്. കാർഷികമായ സമ്പദ്ഘടനയിൽ പശു ഒരു കേന്ദ്രബിന്ദു തന്നെയാണ്, അതിൽ സംശയമില്ല. അതേസമയം, ഗോവധം നിരോധിക്കപ്പെടുക, മാട്ടിറച്ചി നിരോധിക്കപ്പെടുക, ആ നിരോധനം ഒരു അളവ് വരെ കാളയിലേക്കും പോത്തിലേക്കും ഒക്കെ വ്യാപിക്കുക എന്നത് ഒരു മൗലികവാദപരമായ ആശയമാണ്. ഒന്ന് രണ്ടു കാര്യങ്ങൾ നാം അറിയേണ്ടതുണ്ട്, നമ്മുടെ സെൻസസ് കണക്കുകൾ പരിശോധിച്ചാൽ 42 ശതമാനം ജനതക്ക് പ്രത്യയശാസ്ത്രപരമായോ മതപരമായോ മാട്ടിറച്ചി ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്നവുമില്ല. അതോടൊപ്പം തന്നെ ബാക്കി വരുന്ന ജനതയിൽ, നിങ്ങൾ ഹിന്ദുക്കൾ എന്ന് വിളിക്കുന്ന ദശലക്ഷക്കണക്കിനു ആളുകളിൽ തന്നെ പലർക്കും പല ഗണങ്ങൾക്കും ഇത്തരം ഒരു പ്രശ്നം നിലനില്ക്കുന്നില്ല. കേരളത്തിൽ ഇപ്പോൾ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോ, ഒരു ബി.ജെ.പി നേതാവ് ബീഫ് കഴിക്കുന്നതിന്റെയാണ്. അവിടെ എല്ലാവരും ബീഫ് കഴിക്കുന്നു. അതിനെ പ്രതിരോധിക്കുവാൻ അവർ വിസ്മയകരമായ വിശദീകരണങ്ങളും വ്യാജ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഒന്നിൽ പറയുന്നത് "അതെ, അത് മൂന്നു വർഷം മുൻപ് ഇറങ്ങിയ വീഡിയോ ആണ്. ഞാൻ ബീഫ് കഴിക്കുന്നത് നിർത്തി"എന്നാണ്. മറ്റൊന്നിൽ പറയുന്നത് "അത് ബീഫല്ല, ഉള്ളിക്കറി ആണ് എന്നാണ്". സത്യമാണ്. നിങ്ങൾക്ക് മലയാളി സുഹൃത്തുക്കൾ കാണുമല്ലോ. അവരോട് ചോദിച്ചാൽ നിങ്ങൾക്ക് അറിയാം. ഇവരൊക്കെയാണ് അവിടെയുള്ള ബി.ജെ.പി നേതാക്കൾ. ഏതായാലും, ഞങ്ങൾക്കും ദൈവമുണ്ട് എന്ന് മുസ്ലീങ്ങൾക്ക്കാണിച്ചു കൊടുക്കാം എന്ന ചിന്തയിൽ അവർ അത് നിരോധിച്ചു. ബീഫ് നിരോധനത്തിന്റെ ആദ്യ ആഴ്ച്ച, മുംബൈ വന്യമൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണമായി ചിക്കൻ നല്കി. ബജ്രംഗ്ദൾ, വി.എച്.പി എല്ലാവരും ചേർന്ന് മാട് കയറ്റുമതി ചെയ്യുന്നത് എല്ലായിടത്തും തടഞ്ഞു. അവർക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ല, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ബജ്രംഗ് ദൾ വേറെ, ആർ.എസ്.എസ്. വേറെ, വി.എച്.പി വേറെ. അപ്പോൾ എതിരെ നിന്ന് സെക്യുലർ ജനങ്ങള് പറഞ്ഞു നിങ്ങൾ എല്ലാം ഒന്നാണ്. പക്ഷെ ഞാൻ കരുതുന്നു എല്ലാം വെവ്വേറെ തന്നെയാണ്. ആ സത്യം നമ്മൾ മനസിലാക്കണം. ആരാണീ മനുഷ്യർ? രാഷ്ട്രീയത്തിൽ ഉള്ള ആർ.എസ്.എസ് ആണ് ബി.ജെ.പി. സ്റ്റിറോയിഡ് കുത്തിവച്ച ബി.ജെ.പി ആണ് വി.എച്.പി. മയക്കുമരുന്ന് കുത്തിവച്ച വി.എച്.പി ആണ് ബജ്രംഗ് ദൾ (പൊട്ടിച്ചിരികൾ). അതുകൊണ്ട് നമ്മൾ സത്യസന്ധർ ആയി ചിന്തിക്കണം. ഇവക്കെല്ലാം തമ്മിൽ വ്യത്യാസമുണ്ട്. അവർ വ്യത്യസ്തരാണ്.
പറഞ്ഞു വന്നത്, ആദ്യ ദിവസങ്ങളിൽ മൃഗശാലയിൽ മൃഗങ്ങൾക്ക് ചിക്കൻ വിളമ്പി. പിന്നെയാണ് പ്രശ്നങ്ങളുടെ ആരംഭം. മാഹാരാഷ്ട്രയിലെ കന്നുകാലിച്ചന്തകൾ എല്ലാം തകർന്നു. ആയിരക്കണക്കിന് മനുഷ്യർ, ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ എല്ലാവരും ഘോരമായ ക്ലേശത്തിലായി. എല്ലാവരും ദുരിതത്തിലാണ്. നാഗരിക മധ്യവർഗത്തിലുള്ള ഒരു കൂട്ടം ആളുകളുടെ, കാർഷിക ഗ്രാമീണ സമ്പദ്ഘടന എന്തെന്നോ അതിൽ കന്നുകാലികൾക്ക് ഉള്ള സ്ഥാനം എന്തെന്നോ അറിയാത്ത ഒരു കൂട്ടത്തിന്റെ, ചെയ്തികൾ ആണിവ. അവയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണ് ഉള്ളത്; വളരെ പ്രധാനപ്പെട്ട സ്ഥാനം.
ആഗോള തലത്തിൽ അറിയപ്പെടുന്ന ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് കോലാപ്പൂരി ചെരുപ്പുകൾ. ലിബറലൈസേഷന് മുൻപ് തന്നെ പുഷ്ടിപ്പെട്ടു നിന്ന കയറ്റുമതി വിപണിയായിരുന്നു കോലാപ്പൂർ ചെരുപ്പ് വ്യവസായം. ഈ ഗോവധ നിരോധനം, കാളയിലേക്കും മറ്റു മൃഗങ്ങളിലേക്കും നീണ്ടു പോകുന്ന ഈ നിരോധനം, ഈ വിപണിയെ താറുമാറാക്കി. ആരാണ് ഈ കോലാപ്പൂർ ചെരുപ്പ് വ്യവസായത്തിലെ മുഖ്യകണ്ണികൾ? അവർ മുസ്ലിങ്ങളല്ല, അവർ ദളിതരാണ്. |
കഴിഞ്ഞ ആഴ്ച റ്റൈംസ് ഓഫ് ഇന്ത്യ പുറത്ത് കൊണ്ടുവന്ന ചില പ്രധാനപ്പെട്ട വാർത്തകളുണ്ട്. കോലാപ്പൂർ ചെരുപ്പ് നിർമ്മാണം തകർന്നടിയുന്നതിന്റെ വാർത്തകൾ! "Make in India - Break in India". ആഗോള തലത്തിൽ അറിയപ്പെടുന്ന ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് കോലാപ്പൂരി ചെരുപ്പുകൾ. ലിബറലൈസേഷന് മുൻപ് തന്നെ പുഷ്ടിപ്പെട്ടു നിന്ന കയറ്റുമതി വിപണിയായിരുന്നു കോലാപ്പൂർ ചെരുപ്പ് വ്യവസായം. ഈ ഗോവധ നിരോധനം, കാളയിലേക്കും മറ്റു മൃഗങ്ങളിലേക്കും നീണ്ടു പോകുന്ന ഈ നിരോധനം, ഈ വിപണിയെ താറുമാറാക്കി. ആരാണ് ഈ കോലാപ്പൂർ ചെരുപ്പ് വ്യവസായത്തിലെ മുഖ്യകണ്ണികൾ? അവർ മുസ്ലിങ്ങളല്ല, അവർ ദളിതരാണ്. മുസ്ലിങ്ങൾ ഒരറ്റത്ത് നിന്ന് തുടച്ചു നീക്കപ്പെടുന്നു. ദളിതർ മറ്റൊരുഭാഗത്ത് നിന്ന് പൂർണമായും ചതച്ച് അരയ്ക്കപ്പെടുന്നു. കന്നുകാലി ചന്തകളിൽ അത്യാവശ്യം ജീവിതവരുമാനം ഉണ്ടാക്കി വന്നിരുന്ന ഒബീസികൾ, മറാത്ത ജനത, അവരും അവസാനിച്ചിരിക്കുന്നു. എല്ലാ പ്രവർത്തി മണ്ഡലങ്ങളും അലങ്കോലമാവുന്നു.
ഇവിടെ സംഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് നമ്മൾ തിരിച്ചെത്തുമ്പോൾ, ജെ.എൻ.യു സമരത്തിലേക്ക് നീങ്ങുമ്പോൾ, എനിക്ക് പലയിടങ്ങളിൽ നിന്നും ഫോൺ വിളികൾ എത്തുന്നു. "ഇത് ശരിക്കും സംഭവിക്കുന്നോ?""You Bet it is.."ജെ.എൻ.യു വിലും അതുപോലെ മറ്റിടങ്ങളിലും നടക്കുന്ന സമരങ്ങൾ, അവ ഞെട്ടിപ്പിക്കുന്നതാവാം, അവ അസഹ്യമാവാം, വെറുപ്പ് ഉളവാക്കുന്നതാവാം. പക്ഷെ ഒരുവിധത്തിലും ഇത് ആശ്ചര്യപ്പെടുത്തുന്നതല്ല. ഇതാണ് അവർ. നിങ്ങൾക്ക് ഞെട്ടാൻ അവകാശമുണ്ട്, പക്ഷെ ആശ്ചര്യപ്പെടാൻ അവകാശം ഇല്ല.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റേതൊരു കാലത്തെയും തട്ടിച്ചു നോക്കുമ്പോൾ ഇന്ന് ഒരു ഭീമാകാരമായ ഭിന്നത നിലനില്ക്കുന്നുണ്ട്. പലതുണ്ട്, അതിൽ ഒന്ന്, ഏറ്റവും പ്രധാനമായ ഒന്ന്, ഇന്ന് ഇന്ത്യയിൽ പ്രധാനമന്ത്രിയായി, ഭൂരിപക്ഷത്തോടെ ഒരു ആർ. എസ്. എസ്. പ്രചാരക് സ്ഥാനമേറ്റു എന്നതാണ്. ഇതിനു മുൻപ് പ്രധാനമന്ത്രിയായ പ്രചാരക്, ഒരു ക്ഷീണിതനായ പ്രചാരക് ആയിരുന്നു. നാല്പ്പത് കൊല്ലം മുൻപാണ് അദ്ദേഹം പ്രചാരക് ആയിരുന്നത്. പക്ഷെ അതൊരു ന്യൂനപക്ഷ ഗവണ്മെന്റ് ആയിരുന്നു. അതുകൊണ്ട് തന്നെ ചെയ്യാവുന്ന കാര്യങ്ങളിൽ അവർക്ക് പരിമിതികൾ ഉണ്ടായിരുന്നു. ഇന്ന് ഭൂരിപക്ഷത്തോടെ ഒരു പ്രചാരക് ആ സ്ഥാനത്ത് ഇരിക്കുന്നു. തങ്ങളുടെ ശരിയായ ഉള്ളിലിരിപ്പ് പ്രകാശിപ്പിക്കുവാൻ ഇത് അവർക്ക് തന്റേടം നൽകുന്നു. അതാണ് അവർ ചെയ്യുന്നതും. അതുകൊണ്ടാണ് പറഞ്ഞത് നിങ്ങൾ ഞെട്ടിക്കോളൂ, അറപ്പും വെറുപ്പും തോന്നിക്കോളൂ, പക്ഷേ ആശ്ചര്യപ്പെടരുത്.
വളർച്ചയുടെ എല്ലാ തുറകളിലും അവിശ്വസനീയമാം വിധം അസമത്വങ്ങൾ നിലനില്ക്കുന്ന ഒരു രാജ്യത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. നീതി അയോഗ് കക്ഷികളും നമ്മുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും അതൊരു വലിയ പ്രശ്നമായി കാണുന്നുമില്ല. അൽപ്പം, ഒരൽപം അസമത്വങ്ങൾ ഒക്കെ നല്ലതാണ് എന്നും അത് നമ്മുടെ മത്സരബുദ്ധിയെ വർദ്ധിപ്പിക്കും എന്നൊക്കെ പറയുന്ന കൂട്ടർ. കഴിഞ്ഞ ഒരു ദിവസം ഞങ്ങൾ ഒന്നിച്ച് ഒരു ഫ്ലൈറ്റിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ പറഞ്ഞു, "നമുക്ക് ‘ഒരൽപം’ ഗർഭം ധരിക്കുവാൻ പറ്റില്ല. (കൂട്ടച്ചിരി) എന്താണ് വേണ്ടത് എന്ന് തീരുമാനിക്കൂ ആദ്യം"എന്ന്.
ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ എഴുപത്തഞ്ചു ശതമാനം, (SECC കണക്കു പ്രകാരം ഗ്രാമീണ ജനത എന്നത് 884 ദശലക്ഷം ജനങ്ങളാണ്, സെൻസസ് പ്രകാരം 833 ദശലക്ഷവും) മാസം സമ്പാദിക്കുന്നത് 5000 രൂപയിൽ താഴെയാണ്. അത് നമ്മൾ 10,000 രൂപയിലേക്ക് ഉയർത്തിയാൽ തൊണ്ണൂറു ശതമാനം ഗ്രാമീണ കുടുംബങ്ങൾ ജീവിക്കുന്നത് 10,000 രൂപയിൽ താഴെ വരുമാനത്തിലാണ് എന്ന് കാണാം. |
ഈ രാജ്യത്തെ പ്രധാനപ്പെട്ട നാലോ അഞ്ചോ വിവരക്കണക്കുകൾ വെളിയിൽ വന്നത് കഴിഞ്ഞ ഇരുപത്തിനാലു മാസങ്ങൾക്ക് ഉള്ളിലാണ്. 2011 സെൻസസിന്റെ തുടർകണക്കുകകൾ, സാമൂഹിക സാമ്പത്തിക ജാതി സെൻസസ് കണക്കുകൾ തുടങ്ങിയവ, പുറത്ത് വിട്ടാൽ എന്തൊക്കെ സംഭവിക്കും എന്ന് എല്ലാർക്കും ഭയം ഉള്ളതിനാൽ ജാതി വിവരങ്ങൾ ഇന്നും പുറത്തു വിട്ടിട്ടില്ല. നമുക്ക് അതെല്ലാം വിട്ട് വർഗ വസ്തുതകൾ പരിശോധിക്കാം. ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ എഴുപത്തഞ്ചു ശതമാനം, (SECC കണക്കു പ്രകാരം ഗ്രാമീണ ജനത എന്നത് 884 ദശലക്ഷം ജനങ്ങളാണ്, സെൻസസ് പ്രകാരം 833 ദശലക്ഷവും) മാസം സമ്പാദിക്കുന്നത് 5000 രൂപയിൽ താഴെയാണ്. അത് നമ്മൾ 10,000 രൂപയിലേക്ക് ഉയർത്തിയാൽ തൊണ്ണൂറു ശതമാനം ഗ്രാമീണ കുടുംബങ്ങൾ ജീവിക്കുന്നത് 10,000 രൂപയിൽ താഴെ വരുമാനത്തിലാണ് എന്ന് കാണാം. നൂറിലേറെ ഡോളർ ബില്ല്യനയർമാർ ഫോർബ്സ്, "എന്റെ പ്രിയപ്പെട്ട വെബ്സൈറ്റ്", കണക്കു പ്രകാരം ഉള്ള ഇതേ ഇന്ത്യയിൽ ആണിത്. ഒരു ശരാശരി ഇന്ത്യൻ ബില്ല്യനയർ മൂന്നര ബില്ല്യൻ ഡോളർ സമ്പാദിക്കുന്നു. ലോകത്തിലെ ഡോളർ ബില്ല്യനയർ പട്ടികയിൽ ഇന്ത്യക്ക് മൂന്നാമതോ നാലാമതോ ആണ് സ്ഥാനം. അഞ്ചാം സ്ഥാനം ആയിക്കോട്ടെ. ഞാൻ കരുതുന്നത് രണ്ടാം സ്ഥാനം ആവാനാണ് സാധ്യത എന്നാണ്. നമുക്ക് മേലെയുള്ള റഷ്യ ചൈന രാജ്യങ്ങളിൽ ബില്ല്യനയർമാർ ഇന്ത്യൻ ശതകൊടീശ്വരന്മാരെക്കാൾ എണ്ണം കൊണ്ട് കൂടുതൽ ആണെങ്കിലും ഇന്ത്യയിൽ ഒരാൾ ശരാശരി മൂന്നരക്കോടി ബില്ല്യൻ സമ്പാദിക്കുന്നു. “Our Dads are Richer than Their Dads”. ചൈനയിലോക്കെ ആകെ ചില "കപട"ശതകോടീശ്വരൻമാർ "വെറും"ഒരു കോടി ഒക്കെയേ സമ്പാദിക്കുന്നുള്ളൂ. നമുക്ക് ശതകോടീശ്വര പൗരന്മാരുടെ "സുദൃഡമായ"ഒരു നിരയുണ്ട്. അവർക്ക് ലിക്വിഡിറ്റിയും വളരെ കൂടുതലാണ്. (ചിരി) ഒരു വശത്ത് നൂറോളം ശതകോടീശ്വരന്മാർ. ശതകോടീശ്വരന്മാരുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന ഇതേ രാജ്യം മാനുഷിക വികസന സൂചികയിൽ (Human Development Index) നൂറ്റിമുപ്പത്തഞ്ചാം സ്ഥാനത്താണ് (ഷെയിം വിളികൾ). ബൊളീവിയ ഉൾപ്പടെ എല്ലാ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും നമ്മുടെ മുകളിലാണ് സ്ഥാനം നേടിയിരിക്കുന്നത്. നമുക്ക് താഴെയുള്ള ഒരേയൊരു കരീബിയൻ രാജ്യം ഹൈതി ആണ്. അവർക്ക് ചില മോശം സമയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതും ഓർക്കുക. മുപ്പതു വർഷമായി സിവിൽ യുദ്ധങ്ങളിൽ മുങ്ങി നിന്ന ശ്രീലങ്ക നമ്മെക്കാൾ ഇരുപതു സ്ഥാനം മുകളിലാണ് HDI യിൽ എന്നതും കാണേണ്ടതാണ്. വിയറ്റ്നാം, ഭീകരമായ യുദ്ധക്കെടുതിയിൽ വലഞ്ഞ, വലയുന്ന, യു. എസ് സാമ്രാജ്യത്തം അവർക്ക് മേൽ വർഷിച്ച ഏജന്റ് ഓറഞ്ച് പോലെയുള്ള രാസായുധ വിഷങ്ങളാൽ ഈ തലമുറയും വരും തലമുറകളും പൊറുതിമുട്ടുന്ന വിയറ്റ്നാം, നമ്മെക്കാൾ 50 സ്ഥാനങ്ങൾ മുൻപിലാണ്. ഈ രാജ്യങ്ങളിലൊന്നും നമുക്കുള്ള പോലെ ഡോളർ ശതകോടീശ്വര ശൃംഖലയില്ല. എല്ലാ നോർഡിക് സ്ക്കാന്റിനേവിയൻ രാജ്യങ്ങളും ഒന്നിച്ചെടുത്താൽ പോലും അവയെക്കാൾ രണ്ടര ഇരട്ടി ശതകോടീശ്വരന്മാർ ഇന്ത്യയിൽ കൂടുതലുണ്ട്. ഡെന്മാർക്ക്, സ്വീഡൻ, ഫിൻലന്റ്, ഐസ്ലന്റ്, നോർവേ എല്ലാം കൂടി ചേർത്താലും ഇന്ത്യയുടെ മൂന്നിൽ ഒന്ന് ശതകോടീശ്വരന്മാർ ഇല്ല. ചൈനയിൽ നമ്മെക്കാൾ കൂടുതൽ ഉണ്ടാവാം. റഷ്യ പിന്നെ, ഞാൻ അവരെ കാര്യമായി എടുക്കുന്നില്ല. എല്ലാ അഞ്ചു വർഷവും അവർ തങ്ങളുടെ കോടീശ്വരന്മാരെ തടവിലാക്കുന്നു. നമ്മൾ ഇന്ത്യക്കാർ അവരെ പാർലമെന്റിൽ അയക്കുന്നു. (കൂട്ടച്ചിരി) നാം, ഒരു പക്വമായ ജനാധിപത്യമാണ്.
![]() ചിത്രത്തിന് കടപ്പാട്:Nimrod Bar |
പറഞ്ഞു വന്നപ്പോൾ, പാർലമെന്റിലെ അസമത്വത്തെ സൂചിപ്പിക്കേണ്ടി വന്നു. 2014 ഇലക്ഷൻ സത്യവാങ്ങ്മൂലം പറയുന്നത്, അവർ തന്നെ രേഖപ്പെടുത്തിയ സാക്ഷ്യം പറയുന്നു, ലോക്സഭയിലെ 82 ശതമാനം എം. പിമാർ കോടീശ്വരന്മാർ ആണെന്ന്. അവരുടെ സ്വന്തം പ്രഖ്യാപനം പ്രകാരം. നമുക്കെല്ലാം അറിയാം, അവരെല്ലാവരും വളരെ വിനയം കാത്തു സൂക്ഷിക്കുന്നവരാണ്. നിങ്ങൾക്ക് കണ്ടെടുക്കാവുന്ന വിവരങ്ങളേയുള്ളൂ, എന്തായിരുന്നു അഞ്ചു വർഷം മുൻപ് അവരുടെ സ്വത്ത് വിവരം, പത്തു വർഷം മുൻപ് നല്കിയ സ്വത്ത് വിവരം? 2004ൽ 32 ശതമാനം എം.പി.-മാർ കോടീശ്വരന്മാർ ആയിരുന്നു. 2009ൽ അത് 53 ശതമാനം ആയി ഉയർന്നു. ഇപ്പോൾ 2014 ആകുമ്പോൾ 82 ശതമാനം ആളുകൾ കോടീശ്വരന്മാർ ആയ കാഴ്ച്ച നാം കാണുന്നു. ഇത് തെരഞ്ഞെടുപ്പു സത്യവാങ്ങ്മൂലം വഴി കാണിച്ച രേഖകൾ മാത്രമാണ്. ആദായ നികുതി റിട്ടേൺ ഒന്നും അവിടെ നല്കേണ്ട ആവശ്യം വരുന്നില്ല. ചന്ദ്രബാബു നായിഡുവിനെ പോലെ ഉള്ളവരുടെ ‘വിനയം’ നമ്മൾ കാണേണ്ടതാണ്. 2014ൽ അദ്ദേഹത്തിൻറെ റിട്ടേൺ, 2004ൽ ഉള്ളതിനേക്കാൾ കുറവാണ്. ഇതൊക്കെയാണ് നിസ്വാർത്ഥ ജീവിതം. അദ്ദേഹം പറയുന്നത് അന്ന് സ്വന്തം വീടിന്റെ മൂല്യം അളന്നത് അന്നത്തെ വിപണി മൂല്യം അനുസരിച്ചാണ്, അത് കൂടിയും കുറഞ്ഞുമിരിക്കുന്നതാണ് എന്നാണ്. കണ്ടോ, ഇതാണ് മുൻപ് പറഞ്ഞത്, വിപണി നമുക്ക് ഒരുപാട് ചോയ്സ് നല്കുന്നുണ്ട് എന്ന് (ചിരി).
കണക്കുകൾ പരിശോധിച്ചാൽ 100 കോടി ആളുകൾ ഇന്ന് ലോകത്ത് പട്ടിണി അനുഭവിക്കുന്നു. എല്ലാ രാത്രിയും നൂറു കോടി ആളുകൾ വിശന്ന വയറുമായി രാത്രി ഉറങ്ങാൻ കിടക്കുന്നു. വിപണി അവർക്ക് ഒരു ചോയ്സ് നൽകുന്നുണ്ടായിരുന്നെങ്കിൽ, ഈ നൂറു കോടി ആളുകൾക്ക് തെരെഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെങ്കിൽ അവർ ഭക്ഷിക്കുവാൻ ആയിരിക്കും തീരുമാനം എടുക്കുക എന്ന് കരുതുന്നു. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ നമുക്ക് പറയേണ്ടി വരും നിങ്ങൾ പറയുന്ന ഈ വിപണി ഒരു ചോയ്സ് കൊടുക്കുന്നില്ല എന്ന്. ഏതായാലും SECC വിവരങ്ങൾ നല്കുന്ന കണക്ക് പ്രകാരം 75 ശതമാനം കുടുംബങ്ങൾ 5000 രൂപയിൽ താഴെ ജീവിക്കുന്നു എന്നും തൊണ്ണൂറു ശതമാനം ആളുകൾ 10,000 രൂപയിൽ താഴെ മാത്രമേ വരുമാനം നേടുന്നുള്ളൂ എന്നുമാണ്. ആകെ എട്ടു ശതമാനം ആളുകളാണ് 10,000 രൂപക്കുമേൽ വരുമാനം നേടുന്നവർ. അതിൽ ഗവണ്മെന്റ്, പഞ്ചായത്ത് സേവകർ എല്ലാവരും ഉൾപ്പെടുന്നുണ്ട്. ആലോചിക്കുക എത്ര കഷ്ടമാണ് കണക്കുകൾ എന്ന്.
ഏതായാലും SECC വിവരങ്ങൾ നല്കുന്ന കണക്ക് പ്രകാരം 75 ശതമാനം കുടുംബങ്ങൾ 5000 രൂപയിൽ താഴെ ജീവിക്കുന്നു എന്നും തൊണ്ണൂറു ശതമാനം ആളുകൾ 10,000 രൂപയിൽ താഴെ മാത്രമേ വരുമാനം നേടുന്നുള്ളൂ എന്നുമാണ്. ആകെ എട്ടു ശതമാനം ആളുകളാണ് 10,000 രൂപക്കുമേൽ വരുമാനം നേടുന്നവർ. |
നാഷണൽ സാമ്പിൾ സർവ്വേ (NSS) കണക്കുകൾ പ്രകാരം ഒരു കർഷക കുടുംബത്തിന്റെ ശരാശരി വരുമാനം എന്താണെന്ന് നോക്കാം. ഇത് എത്രത്തോളം നിന്ദ്യമാണ് എന്നറിയണമെങ്കിൽ രണ്ടു കാര്യങ്ങൾ നമ്മൾ അറിയണം. ഒന്ന്, ഇത് വ്യക്തികൾ തിരിച്ചുള്ള കണക്കല്ല. ഇത് ഒരു ശരാശരി കുടുംബ വരുമാനത്തിന്റെ കണക്കാണ്. ഒരു ശരാശരി കുടുംബം എന്നത് കണക്കു പ്രകാരം 4.9 പേരാണ്. 0.9 ആളെ കാണാൻ കഴിയാത്തതിനാൽ ഞാൻ അത് 5 എന്ന് കണക്കാക്കുന്നു. ഈ അഞ്ചുപേർക്ക് കാർഷിക വൃത്തിയിൽ നിന്ന് കിട്ടുന്നതും കാർഷിക ഇതര ജോലികളിൽ നിന്ന് കിട്ടുന്നതുമായ വരുമാനത്തിന്റെ കണക്കെടുക്കുമ്പോൾ ഒരു കുടുംബത്തിനു ശരാശരി മാസവരുമാനം 6427 രൂപയാണ്. ഇപ്പോഴത്തെ വിപണി മൂല്യം കണക്കാക്കിയാൽ 97 യു.എസ് ഡോളർ. ഊന്നിപ്പറയട്ടെ, ഇത് ഒരാളുടെ വരുമാനം അല്ല. ഒരു കുടുംബത്തിന്റെ വരുമാനമാണ്. അഞ്ച് ആളുകൾ. ഒപ്പം ചിന്തിക്കുക, ഇത് ശരാശരിയാണ്. ഇതിൽ ഒരറ്റത്ത് കേരളവും പഞ്ചാബും ഉണ്ട്, മറ്റൊരു അറ്റത്ത് ബീഹാറും ചത്തീസ്ഗഡും. അതായത് മൂവായിരം രൂപക്ക് ജീവിക്കുന്നവരുടെയും പതിനായിരം-പതിനോരായിരം രൂപയ്ക്ക് ജീവിക്കുന്നവരുടെയും ശരാശരി എന്ന നിലയിലാണ് നമ്മൾ ഈ 6427 രൂപയിൽ എത്തിച്ചേരുന്നത്. ഇത്ര ശോചനീയമാണ് ഗ്രാമീണ മേഖലയുടെ അവസ്ഥ. ഒരു കർഷകനോ കൃഷിപ്പണി ചെയ്യുന്നവനോ ആരും ആയിക്കൊള്ളട്ടെ, അവസ്ഥ മോശമാണ്. ഇങ്ങനെയുള്ള അസമത്വമാണ് ഒരു വശത്ത്. മറു വശത്ത്, 1991 ൽ ഒരു ശതകോടീശ്വരൻ പോലും ഇല്ലാതിരുന്ന ഇന്ത്യയിൽ 2015 ആവുമ്പോൾ ഫോർബ്സ് ഇന്ത്യ കണ്ടെത്തുന്നത് നൂറോളം പേരെയാണ്. അവർ സരംഭകരാണ്, അവർ സാഹസം കാട്ടുന്നുണ്ട്..
ഇത് തന്നെയാണ് ഞാൻ IIM ബാംഗ്ലൂർ കുട്ടികളോട് സംവദിക്കുവാൻ ശ്രമിച്ചത്. പീപ്പിൾ ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ എന്നൊന്ന് ഞാൻ നടത്തുന്നുണ്ട്. എത്ര വലിയൊരു വിസ്മയമാണ് നമ്മൾ നശിപ്പിക്കുന്നത്. ദാരുണവും പിന്നോട്ടടിക്കുന്നതും ആയ ഒരുപാട് ആചാരങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ മനോഹരവും ഉജ്ജ്വലവുമായ പ്രവൃത്തികളും നടക്കുന്ന ഇടമാണ് ഇത്. ഇത് രണ്ടും ചേർന്നതാണ് ഇന്ത്യ. അതാണ് യാഥാർത്ഥ്യം. 833 ദശലക്ഷം ആളുകൾ 780 ഭാഷകൾ സംസാരിക്കുന്നു. അതിൽ ആറു ഭാഷകൾ 50 ദശലക്ഷം ആളുകൾ സംസാരിക്കുന്നു. മൂന്നു ഭാഷകൾ 50 ദശലക്ഷത്തിൽ പരം ആളുകൾ ഉപയോഗിക്കുന്നു. ഒരു ഭാഷ 600 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്നു. ഒരു ഭാഷ, ജെറു എന്ന ആൻഡമാൻ ഭാഷ, ഒരാള് മാത്രം ഉപയോഗിക്കുന്നു! ത്രിപുരയിൽ സൈമാർ ഭാഷ ഏഴു പേര് മാത്രം ഉപയോഗിക്കുന്നു. ഇത് ആശ്ചര്യകരമാം വിധം നാനാത്വത്തിന്റെ ഇടമാണ്. (കരഘോഷം)
ഈ നാനാത്വത്തെ ഭയക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ടാണ് അവർ ഒരു ഭാഷ എല്ലാവരിലും അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നത്. ഒന്ന് നോക്കൂ, അവരുടെ സ്വന്തം സംസ്ക്കാരം, ഇത്ര ശ്രേഷ്ടമായ മനോഹരമായ ഒരു സംസ്ക്കാരം, അവർക്ക് അത് മനസിലാക്കുവാൻ കഴിയുന്നില്ല. ഹിന്ദിയെ അവർ ഒരു ഭാഷയായി പറയുന്നു. വടക്കിന്റെ എട്ടു ഭാഷകളെ, ഭോജ്പുരി, മിഥിലി, ബ്രജഭാഷ, അവധി ഇതിനെയെല്ലാം ഭാഷാഭേദം എന്നാണവർ വിളിക്കുന്നത്. ഹിന്ദിക്ക് ഇരുനൂറു വർഷത്തെ അല്ലെങ്കിൽ നൂറ്റമ്പതു വർഷത്തെ പഴക്കം പോലുമില്ല (കരഘോഷം). വടക്കിന്റെ അനുപമമായ സാഹിത്യങ്ങലെല്ലാം ഭോജ്പുരി, മിഥിലി, ബ്രജഭാഷ പോലുള്ള ഭാഷകളിലാണ്. ഇവയൊക്കെയാണ് വടക്കിന്റെ പ്രാചീന ഭാഷകൾ. അവയെ ആദരിക്കൂ, ബഹുമാനിക്കൂ. മൗലികവാദികൾ, രണ്ടുപുറത്തും ഉള്ള മൗലികവാദികൾ, ഭാഷ അഴിച്ചു പണിയൽ കാലത്ത് ഭാഷവിപുലീകരണത്തിന്റെ നാളുകളിൽ, ഈ നാടൻ വാക്കുകൾ എല്ലാം പറിച്ചെറിഞ്ഞു. ഉർദു കൂടുതൽ പേർഷ്യനൈസ് ചെയ്യപ്പെട്ടു. അങ്ങനെ ചെയ്തതിൻ ഫലമായി പുറംതള്ളിയ വാക്കുകൾ ഹിന്ദുസ്ഥാനി ആയി പരിണമിക്കുകയും പിന്നീട് അത് ഹിന്ദി ആവുകയും ചെയ്തു. ഇത് നൂറു വർഷത്തിൽ നടന്ന പ്രക്രിയയാണ്. അറുപതുകളിൽ, ഞാൻ കുട്ടി ആയിരുന്നപ്പോൾ ഓൾ ഇന്ത്യ റേഡിയോയെ പറ്റി ഒരു തമാശ ഉണ്ടായിരുന്നു. ആരും സംസാരിക്കാത്ത മൂന്നു ഭാഷകളിൽ ആണ് അതിന്റെ പ്രക്ഷേപണം എന്ന്. രാജ്ഞിയുടെ ഇംഗ്ലീഷ്, പെർഷ്യനൈസ് ചെയ്ത ഉർദ്ദു, സംസ്കൃതവത്കരിച്ച ഹിന്ദി (കരഘോഷം). മൗലികവാദികൾ നാനാത്വത്തെ ഭയക്കുന്നു. രാവിലെ അവർ ഭയന്നാണ് ഉണരുന്നത്. നാഗാലാന്റ് ത്രിപുര തുടങ്ങിയ നാടുകളിൽ ആളുകൾ തങ്ങൾക്ക് മനസിലാവാത്ത ഒരു ഭാഷ സംസാരിക്കുന്നു. ഞാൻ ഉണരുന്നത് എത്ര സമ്പന്നനാണ് ഞാൻ എന്ന സന്തോഷത്തിലാണ്. നിങ്ങളും അങ്ങനെ തന്നെ എന്ന് കരുതുന്നു. എനിക്ക് ഗംഗ ഹോസ്റ്റലിൽ വച്ച് 24 ഭാഷകൾ നമുക്കിടയിൽ സംസാരിക്കപ്പെടുന്നു എന്ന് എണ്ണാൻ കഴിഞ്ഞിട്ടുണ്ട്, എന്ത് മനോഹരമാണ് ഈ ലോകം. എത്ര അത്ഭുതകരമാണ്. അതും കൂടിയാണ് ജെ.എൻ.യു.
മൗലികവാദം നാനാത്വത്തെ ഭയക്കുന്നു, അതിനെ കൊല്ലാൻ ശ്രമിക്കുന്നു. വലിയ പറ്റം ആളുകളെ പച്ചക്കള്ളങ്ങളുടെ പുറത്ത് അണിനിരത്താനും ഇളക്കിമറിക്കാനും ഇന്നത്തെ അവസ്ഥയിൽ അസമത്വത്തിനു സാധിക്കുന്നു. |
ഒരുകാര്യം കൂടി പറയട്ടെ, ഈ ക്യാമ്പസിൽ നിന്നാണ് എന്റെ സ്വാർഥതക്ക് വേണ്ടി അല്ലാതെ അതിനും അപ്പുറം ജീവിതം ജീവിച്ചു തീർക്കുവാൻ ഞാൻ പഠിച്ചത് (കരഘോഷം). തൊഴിൽ എന്നത് ഒരു റെസ്യുമെ അല്ലെന്നും വിജയം എന്നത് ഒരു സ്പ്രെഡ്ഷീറ്റ് അല്ലെന്നും എന്നെ പഠിപ്പിച്ചത് ജെ.എൻ.യു ആണ്. സ്വാർഥത ലേശം പോലും തീണ്ടാതെ ഈ ക്യാമ്പസിൽ നിന്നുള്ള സഹപ്രവർത്തകർ കഷ്ടപ്പാടോടെ, ഇന്നും മാറാത്ത കഷ്ടപ്പാടിൽ, എനിക്കൊപ്പം നിന്നിട്ടുണ്ട്. ഇവിടമാണ് എന്നെ രൂപപ്പെടുത്തിയത്, എന്നെ നിർമ്മിച്ചത്.
മൗലികവാദം നാനാത്വത്തെ ഭയക്കുന്നു, അതിനെ കൊല്ലാൻ ശ്രമിക്കുന്നു. വലിയ പറ്റം ആളുകളെ പച്ചക്കള്ളങ്ങളുടെ പുറത്ത് അണിനിരത്താനും ഇളക്കിമറിക്കാനും ഇന്നത്തെ അവസ്ഥയിൽ അസമത്വത്തിനു സാധിക്കുന്നു. അവൻ നിന്റെ ജോലി തട്ടിയെടുത്തു, അവൾ നിന്റെ ജോലി തട്ടിയെടുത്തു. സത്യത്തിൽ ജോലി ഒന്നും ഇല്ല സുഹൃത്തെ. ദശലക്ഷക്കണക്കിനു മനുഷ്യരെ അവർ പലായനം ചെയ്യിച്ചിട്ടുണ്ട്. പക്ഷെ ഒരു ജോലി പോലും ഉണ്ടാക്കിയെടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടില്ല. പാവങ്ങൾക്ക് എന്തെങ്കിലും സഹായം ആകാവുന്ന ഒരൊറ്റ ജോലി പോലും. എന്റെയോ നിങ്ങളുടെയോ പട്ടണത്തിലെ വീട്ടുജോലിക്കാരൻ ആയുള്ള തൊഴിൽ അല്ലാതെ. ഒരുകാലത്ത് മുംബൈ, സെക്കുലർ ലോകത്തിന്റെ ഹൃദയം ആയിരുന്നു. രാജ്യത്തെ എല്ലാ ഇടങ്ങളിൽ നിന്നും അവിടെ മില്ലുകളിൽ പണിയെടുക്കുവാൻ കൂട്ടമായി എത്തിയിരുന്നു. ആ മില്ലുകൾ ഇന്നെവിടെ? എല്ലാം റിയൽ എസ്റ്റേറ്റുകൾ ആയി പരിണമിച്ചു.
![]() ചിത്രത്തിന് കടപ്പാട്:Krupasindhu Muduli |
വലിയൊരു ഭാഗം "പ്ലാനെറ്റ് ഗോദ്രെജ്"എന്ന പേരിൽ റിയൽ എസ്റ്റേറ്റ് ആയി മാറി. അതെ അത് സത്യത്തിൽ മറ്റൊരു പ്ലാനറ്റ് തന്നെയാണ്. മുംബൈയുടെ പുതിയ ചിഹ്നം ഇന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് മാറി മുകേഷ് അംബാനിയുടെ കൊട്ടാരം ആയിരിക്കുന്നു. നാൽപ്പതു വർഷം മുൻപ് ഒരു കാർഷിക തൊഴിലാളി റായിഗഡോ രത്നഗിരിയോ ഉപേക്ഷിച്ച് മുംബൈയിൽ എത്തി, മില്ലിൽ ജോലി കണ്ടെത്തി തമിഴന്മാരുടെയും മലയാളികളുടെയും മറാത്തികളുടെയും കൂടെ പണിയെടുത്തെങ്കിൽ, ഇന്ന് അങ്ങനെ ഒരാൾ എത്തുന്നത് നിങ്ങളുടെ വീട്ടുവേലക്കാരൻ ആയിട്ടാണ്.
ഞാൻ എന്റെ തന്നെ ഒരു ഉദാഹരണം പറയാം. മുംബൈയിലെ ഞങ്ങളുടെ ഫ്ലാറ്റ് വൃത്തിയാക്കുവാൻ വരുന്ന സ്ത്രീ താലേഗാവിലെ ഒരു കർഷകയാണ്, അവർ തന്നെയാണ് ആ കെട്ടിടത്തിലെ മറ്റ് പത്ത് ഫ്ലാറ്റുകൾ കൂടി വൃത്തിയാക്കുന്നത്. ഒരു വൈദഗ്‌ദ്ധ്യമുള്ള കർഷക. അവരിപ്പോൾ ഞങ്ങളോടൊപ്പമില്ല, എങ്കിലും എല്ലാ വർഷവും 5-10 കിലോ അരി അവർ ഞങ്ങൾക്ക് കൊണ്ടു വന്നു തരാറുണ്ട്. എങ്ങനെയാണ് നിയോലിബറലിസം വ്യത്യസ്ഥ വർഗങ്ങളുടെ മേൽ പ്രവർത്തിക്കുന്നതെന്ന് നോക്കൂ. 1980കളിൽ ഞാൻ മുംബൈയിൽ ചെന്നപ്പോഴാണ് അവസാനത്തെ വലിയ പത്രസമരം നടക്കുന്നത്, ഇന്ത്യൻ എക്സ്പ്രസ്സിൽ. യാത്രക്കൂലിക്കായി 200 രൂപ കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടാണ് എന്റെ സഹപ്രവർത്തകർ സമരം ചെയ്തത്. സേഠ്ജി ഇത് കേൾക്കുവാൻ പോലും തയ്യാറായില്ല. ‘200 രൂപ കൂടുതൽ ചോദിക്കുവാൻ, നിങ്ങൾ ആരാണെന്നാണ് വിചാരിച്ചിരിക്കുന്നത്’? അന്ന് ആ 200 രൂപയ്ക്കായി സമരം ചെയ്ത ഞങ്ങൾക്കെല്ലാവർക്കും ഇന്ന് സ്വന്തം കാറുകളുണ്ട്. ഞങ്ങളുടെ വീട് വൃത്തിയാക്കുവാൻ വരുന്ന താലേഗാവിലെ ആ കർഷകസ്ത്രീയും ഞാനും മുംബൈയിൽ വന്നത് ഏകദേശം ഒരേ സമയത്താണ്. എന്റെ ജീവിതത്തിലെ എല്ലാ പ്രധാന സാധനങ്ങൾക്കും വില കുറഞ്ഞു എന്നാൽ അവരുടെ ജീവിതത്തിലെ എല്ലാ പ്രധാന സാധനങ്ങൾക്കും വില കൂടി, ഞാൻ ഇതിനെ വാങ്ങൽ സൂചിക (buy index) എന്നാണ് വിളിക്കുന്നത്. കമ്പ്യൂട്ടറുകൾക്ക് വില കുറഞ്ഞു, എയർ കണ്ടീഷണറിന് വില കുറഞ്ഞു, കാറുകൾക്ക് വില കുറഞ്ഞു. എന്നാൽ ബസ് ചാർജ് കൂടി. അന്ന് ബസ് ചാർജ് ഏതാണ് 25 പൈസ ആയിരുന്നു, ഇന്ന് ഏറ്റവും കുറഞ്ഞ ദൂരത്തിന് പോലും ചാർജ് 5-8 രൂപയാണ്. മധ്യവർഗ ജീവിതം സുഗമമാക്കുന്ന എല്ലാത്തിനും വില കുറഞ്ഞു. 1991ൽ ഞാൻ വാങ്ങിയ ആദ്യ കമ്പ്യൂട്ടർ കാണാൻ അടുത്ത 2-3 കെട്ടിടങ്ങളിൽ നിന്ന് പോലും ആളുകൾ വരിയായി വന്നു. അന്ന് ആ കമ്പ്യൂട്ടർ വളരെ ‘സെക്സി’ ആയിരുന്നു, കാരണം അതിന് ബോംബെ ടെലിഫോൺ ഡയറക്ടറിയുടെ അത്ര വലിപ്പമുള്ള ഒരു 20 മെഗാബൈറ്റ് ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നു (കൂട്ടച്ചിരി). ഇന്ന് ഞാനും നിങ്ങളുമുപയോഗിക്കുന്ന മൊബൈൽ ഫോണിന് അതിനേക്കാൾ 200-300 മടങ്ങ് ശക്തിയുണ്ടാവും. മദ്ധ്യ-ഉപരിമദ്ധ്യ-ഉപരി വർഗങ്ങൾക്ക് എല്ലാം എളുപ്പമായി.
ഇന്നത്തെ റ്റൈംസ് ഓഫ് ഇന്ത്യയിലെ പ്രധാന വാർത്ത നോക്കൂ, മുംബൈയിലെ ഒരു BJP MLA പറഞ്ഞിരിക്കുന്നത് ആത്മഹത്യ കർഷകരുടെ ഇടയിലെ ഒരു ഫാഷൻ ആണെന്നാണ് (ഷെയിം വിളികൾ). മറ്റ് പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. നായിഡു പറഞ്ഞത് നഷ്ടപരിഹാരം കിട്ടാനാണവർ ആത്മഹത്യ ചെയ്യുന്നതെന്നാണ്. അതെ, നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ആ പണം കൊണ്ട് ആഘോഷിക്കാം! |
മറുഭാഗത്ത്, 633 ദശലക്ഷം പേർ വസിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങളിൽ 90 ശതമാനത്തിനും 10000 രൂപ വരുമാനമില്ല. എന്ത് തരം അസമത്വമാണ് നമ്മൾ സൃഷ്ടിച്ചത്? എത്ര അമ്പരപ്പിക്കുന്ന അസമത്വമാണ് നാം സൃഷ്ടിച്ചത്? World Hunger Indexലെ നമ്മുടെ സ്ഥാനം എത്ര ലജ്ജാകരമാണ്. വളരെ വർഷങ്ങളായി നമ്മുടെ സ്ഥാനം റുവാണ്ടയുടെ പിന്നിലായിട്ടാണ്. സ്പഷ്ടമായി അവർ നമ്മളെക്കാൾ നന്നായി ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നു. 1995 മുതൽ ഏകദേശം 3 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് National Crime Records Bureau യുടെ കണക്കുകൾ പറയുന്നത്, ഈ കണക്കുകളിൽ തന്നെ ധാരാളം പിഴവുകളുണ്ട്. 2001 മുതൽ 2011 വരെയുള്ള പത്ത് വർഷങ്ങളിൽ ഓരോ അരമണിക്കൂറിലും ഒരു കർഷകൻ വെച്ച് ആത്മഹത്യ ചെയ്യുന്നു. ഓരോ അരമണിക്കൂറിലും ഒരാൾ! ഇന്നത്തെ റ്റൈംസ് ഓഫ് ഇന്ത്യയിലെ പ്രധാന വാർത്ത നോക്കൂ, മുംബൈയിലെ ഒരു BJP MLA പറഞ്ഞിരിക്കുന്നത് ആത്മഹത്യ കർഷകരുടെ ഇടയിലെ ഒരു ഫാഷൻ ആണെന്നാണ് (ഷെയിം വിളികൾ). മറ്റ് പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. നായിഡു പറഞ്ഞത് നഷ്ടപരിഹാരം കിട്ടാനാണവർ ആത്മഹത്യ ചെയ്യുന്നതെന്നാണ്. അതെ, നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ആ പണം കൊണ്ട് ആഘോഷിക്കാം!
ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം. പക്ഷേ നിങ്ങളറിയേണ്ട കാര്യം 12 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഈ നഷ്ടപരിഹാരം കിട്ടിയിട്ടുള്ളൂ എന്നതാണ്. 12 ശതമാനം! കഴിഞ്ഞ പത്ത് വർഷങ്ങളായി ഞങ്ങൾ ചിലർ ശബ്ദമുയർത്തുന്നതിനാൽ ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ശതമാനം ഇതേക്കാൾ കൂടുതലാണ്. മിസ്റ്റർ നായിഡു പറയുന്നത് ഈ ആളുകളെല്ലാം ആത്മഹത്യ ചെയ്യുന്നത് പണം കിട്ടാനാണെന്നാണ്. ഒരു കർഷകൻ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നും ആർക്കാണ് പണം കിട്ടുന്നതെന്നും നിങ്ങൾക്കറിയാമോ? ആകെയുള്ള ഒരു ലക്ഷത്തിൽ മുപ്പതിനായിരം അയാളുടെ വിധവയ്ക്ക് ലഭിക്കുന്നു, ബാക്കി എഴുപതിനായിരം സ്ഥിരനിക്ഷേപമായി നിക്ഷേപിക്കപ്പെടുന്നു. എനിക്കതിൽ പ്രശ്നമൊന്നുമില്ല, മറിച്ച് ഞാനതിനു വേണ്ടി വാദിക്കുകയും ചെയ്യുന്നു. കാരണം, മുഴുവൻ തുകയും അവർക്ക് നൽകുകയാണെങ്കിൽ, അവർ കളക്ടറുടെ ഓഫീസിൽ നിന്ന് വരുമ്പോൾ തന്നെ അത് പിടിച്ച് വാങ്ങാൻ പണം കടം കൊടുത്തവർ നിൽക്കുന്നുണ്ടാകും. അത് കൊണ്ട് ഈ രീതിയാണ് മെച്ചം. പക്ഷേ നിങ്ങൾക്ക് കാണാൻ കഴിയും എത്ര ശോചനീയമായ തുകയാണതെന്ന്. ആ വിധവയ്ക്ക് സ്ഥിരനിക്ഷേപത്തിൽ നിന്ന് ഒരു മാസം കിട്ടുന്ന പലിശ കേവലം 446 രൂപയാണ്, അതും ഉയർന്ന പലിശ നിരക്കുള്ളപ്പോഴാണ് അത്രയും കിട്ടിയിരുന്നത്. ഇതാണവസ്ഥ.
നമുക്ക് ചുറ്റും ഇത്തരം കടുത്ത ദുരിതമാണ്, കടുത്ത ദാരിദ്ര്യമാണുള്ളത്. അഗ്രേറിയൻ സെൻസസിനെപ്പറ്റി ഇന്നലെ നടന്ന ഒരു സെമിനാറിൽ ഞാൻ ചോദിച്ചത് പോലെ, എവിടെയാണ് നമ്മുടെ ധാർമ്മികരോഷം? 300000 ആത്മഹത്യകൾ. ഇതേ ദുരിതത്തിൽ കഴിയുന്ന, അതിനോട് പൊരുതിക്കൊണ്ടിരിക്കുന്ന, ഇത് വരെ ആത്മഹത്യ ചെയ്തിട്ടില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെക്കൂടി നാം കണക്കിലെടുക്കണം. നമ്മൾ എന്തുകൊണ്ടാണ് ക്രുദ്ധരാകാത്തത്? ഈ പ്രതിസന്ധിയെപ്പറ്റി ഗവണ്മെന്റിന്റെയും അക്കാഡമിയയുടെയും മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും പ്രതികരണങ്ങൾ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത് ഏറ്റവും കൂടുതൽ സഹതാപവും തന്മയീഭാവവും പ്രകടിപ്പിച്ചത് പൊതുസമൂഹമാണെന്നാണ്. ഞാൻ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ, ഡിഫൻസ് മിലിറ്ററി കോളേജ്, IDSA, സ്കൂൾ ഓഫ് എയർ വാർഫെയർ തുടങ്ങി, പല സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസാരിച്ചിട്ടുണ്ട്. എനിക്ക് ആകർഷകമായി തോന്നിയ കാര്യം, സൈനിക ഉദ്യോഗസ്ഥർ കാർഷികരംഗത്തെ പ്രതിസന്ധിയെപ്പറ്റി മറ്റു പലരേക്കാളും അസ്വസ്ഥരായി കാണപ്പെട്ടു എന്നതാണ്. അതിന് കാരണം നമ്മുടെ നല്ലൊരു ശതമാനം സൈനികരും പട്ടാളയൂണിഫോം ധരിച്ച കർഷകരാണെന്നുള്ളതാണ്. അവരതിനോട് പെട്ടെന്ന് പ്രതികരിച്ചു. എന്നോട് പലരും പറഞ്ഞു പട്ടാളക്കാരുടെ ആകുലത ഉത്‌കണ്‌ഠയുണ്ടാക്കുന്നുവെന്ന്. തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് വരുന്ന ഫോൺകോളുകളെ അവർ ഭയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഗവണ്മെന്റിന്റെയും അക്കാഡമിയയുടെയും മാധ്യമങ്ങളുടെയും സമീപനം വ്യത്യസ്തമാണെന്നുള്ളത് എനിക്ക് താല്പര്യകരമായി തോന്നി. ഈ മൂന്ന് മേഖലകളിലും പ്രവർത്തിക്കുന്നവരുടെ ഇടയിൽ തീർച്ചയായും വിസ്മയപ്പെടുത്തുന്ന അപവാദങ്ങളുമുണ്ട്. അക്കാഡമിയയിൽ ഈയൊരു പൊതുനിലപാടിന് അപവാദമായി നിൽക്കുന്നവരിൽ 90 ശതമാനവും ജെ.എൻ.യു.-വിൽ നിന്നുള്ളവരാണ്. ഇക്കാര്യത്തിൽ നാം അഭിമാനിക്കണം (കരഘോഷം).
ഈ പ്രശ്നത്തെ ആദ്യമായി ‘കാർഷിക പ്രതിസന്ധി’ എന്ന് സംബോധന ചെയ്തത് ജെ.എൻ.യു.വിലെ ഉത്സ പടനായിക്കാണ് (കരഘോഷം). ഇത് അവിശ്വസിനീയമാം വിധം, ഭയജനകമായ ദുരന്തമായിരിക്കും എന്ന് പ്രവചിച്ചത് അവരാണ്. |
ഈ പ്രശ്നത്തെ ആദ്യമായി ‘കാർഷിക പ്രതിസന്ധി’ എന്ന് സംബോധന ചെയ്തത് ജെ.എൻ.യു.വിലെ ഉത്സ പടനായിക്കാണ് (കരഘോഷം). ഇത് അവിശ്വസിനീയമാം വിധം, ഭയജനകമായ ദുരന്തമായിരിക്കും എന്ന് പ്രവചിച്ചത് അവരാണ്. കഴിഞ്ഞ വർഷം വരെ, വർഷത്തിൽ 250 ദിവസവും ഗ്രാമങ്ങളിൽ കഴിഞ്ഞിരുന്ന ഒരാളെന്ന നിലയിൽ ഞാൻ കണ്ടറിഞ്ഞ യാഥാർത്ഥ്യങ്ങളുമായി വളരെയേറെ പൊരുത്തപ്പെടുന്നവയായിരുന്നു അവരുടെ പഠനങ്ങൾ. സാഹചര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാൻ ഈ പഠനങ്ങൾ എന്നെ സഹായിച്ചു. മാധ്യമരംഗത്തും ഇങ്ങനെ അപവാദങ്ങളായുള്ളവർ ഉണ്ട്. പുരുഷോത്തം ഠാക്കൂർ, പ്രിയങ്ക കാകോദ്കർ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. റ്റൈംസ് ഓഫ് ഇന്ത്യയിലെ പ്രിയങ്ക കാകോദ്കറിന്റെ ലേഖനങ്ങൾ കാർഷിക പ്രതിസന്ധിയെ സംബന്ധിച്ച ലേഖനങ്ങളിൽ പുതിയ പാത തുറക്കുന്നവയാണ്. സത്യത്തിൽ ഇന്ന് ഈ വിഷയത്തെ സംബന്ധിച്ച ഏറ്റവും മികച്ച ലേഖനങ്ങൾ വരുന്നത് റ്റൈംസ് ഓഫ് ഇന്ത്യയിലാണ്. അതേ സമയം തന്നെ അക്കാഡമിയയിലും മാധ്യമരംഗത്തുമുള്ള പലരുടെയും നിലപാട് ലജ്ജാരഹിതവുമാണ്.
രണ്ട് വൈസ് ചാൻസലർമാർ ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനുകളെ നയിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് കർഷക ആത്മഹത്യകളെക്കുറിച്ച് പഠിക്കുവാൻ ഏതാണ്ട് മുപ്പത് അന്വേഷണ കമ്മീഷനുകൾ ഉണ്ടായിട്ടുണ്ട്. അവർക്ക് അനുയോജ്യമായ റിപ്പോർട്ട് കിട്ടുന്നത് വരെ അന്വേഷണ കമ്മീഷനുകളെ നിയമിക്കുക എന്നതാണ് നമ്മുടെ ഗവണ്മെന്റുകൾ ഇക്കാര്യത്തിൽ പിന്തുടർന്ന് പോരുന്ന രീതി. കർണ്ണാടകയിൽ നിന്നുള്ള വീരേഷ് എന്ന വൈസ് ചാൻസലർ അന്വേഷണം നടത്തി കണ്ടുപിടിച്ചത് അമിത മദ്യപാനം മൂലമാണ് കർഷകർ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു. 90% മാധ്യമങ്ങളും ഈ വാദം പെട്ടെന്ന് തന്നെ അംഗീകരിച്ചു. അവർ പറഞ്ഞു “ശരിയാണ് ഈ കർഷകർ ഭയങ്കര കുടിയന്മാരാണ്’. ഈ വാദത്തിന്റെ കുഴപ്പമെന്താണെന്ന് നിങ്ങൾക്കറിയാമോ? ആത്മഹത്യകൾ ഒരു കാരണം കൊണ്ടല്ല നടക്കുന്നത്, അവയ്ക്ക് ഒന്നിലധികം കാരണങ്ങൾ ഉണ്ടായേക്കാം. പക്ഷേ ആത്മഹത്യകൾക്ക് കാരണമാകുന്നത് അമിതമദ്യപാനം ആയിരുന്നുവെങ്കിൽ, ഈ ലോകത്ത് പത്രപ്രവർത്തകരോ മനുഷ്യാവകാശ പ്രവർതകരോ അക്കാദമിക്കുകളോ ബാക്കി കാണില്ലായിരുന്നു. അപ്പോൾ നമ്മുക്കത് മാറ്റിവയ്‍ക്കാം, അടുത്ത വി.സി-യിലേക്ക് കടക്കാം. വിദർഭയിലെ കർഷക ആത്മഹത്യയെ സംബന്ധിച്ച് പഠനങ്ങൾ നടത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന വിലാസ് റാവു ദേശ്മുഖിനെ നിർബന്ധിച്ചപ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു വി.സി-യുടെ അടുത്ത് അദ്ദേഹം ഒരു പഠനം നടത്തുവാനാവശ്യപ്പെട്ടു. ഈ മാന്യദേഹം കൃഷിക്കാരെ ആരെയും കണ്ടതുമില്ല, ഒറ്റ വീടുകളിലും അന്വേഷണം നടത്തിയതുമില്ല. കർഷക ആത്മഹത്യയെക്കുറിച്ച് അദ്ദേഹം വളരെ കുറച്ചാണ് എഴുതിയത്. എന്നാൽ അതിലധികവും അദ്ദേഹം ചെയ്തത്, ഞാൻ കൃത്രിമമായ ഭയം സൃഷ്ടിക്കുന്നു എന്നാരോപിച്ച് കൊണ്ട് എന്നെ ഇകഴ്ത്തിക്കാട്ടുവാനാണ്. കർഷക ആത്മഹത്യയിൽ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ഉള്ളത് മഹാരാഷ്ട്രയാണ്. NCRP-യുടെ പക്കലുള്ള വിവരങ്ങൾ പ്രകാരം 1995-ന് ശേഷം 63000 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. "സംസ്ഥാനത്തിന്റെ ശത്രു"എന്ന് മുംബൈ മിററിന്റെ ആദ്യപേജിൽ വെണ്ടയ്ക്ക നിരത്തിയിരിക്കുന്നത് കാണ്ടുകൊണ്ടാണ് ഞാനൊരു ദിവസം ഉറക്കമുണർന്നത്. എന്റെ 'ദേശീയ വിരുദ്ധത'അങ്ങനെ മഹാരാഷ്ട്രയെന്ന താരതമ്യേന ചെറിയ പ്രദേശത്ത് മാത്രം ഒതുങ്ങിക്കൂടി. സായ്നാഥ് സംസ്ഥാനത്തെ അപമാനിച്ചു1എന്നാണ് തലക്കെട്ട്.
![]() ചിത്രത്തിന് കടപ്പാട്:India Today |
ആ വാർത്തയെ സംബന്ധിച്ച് എനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. ആരും ആ വാർത്തയെ ഗൗരവമായി എടുത്തിരുന്നില്ല. വിദർഭയെ സംബന്ധിച്ചുള്ള എന്റെ പ്രവർത്തനങ്ങൾക്ക് ആ റിപ്പോർട്ട് മറ്റൊരു പരിവേഷം നൽകി. വിലാസ്റാവു സന്തുഷ്ടനായിരുന്നു. ആ റിപ്പോർട്ട് എഴുതിയ മാന്യദേഹവും സാന്തോഷവാനായിരുന്നു. പൂനെ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹം പ്ലാനിങ് കമ്മീഷൻ മെമ്പറായി ഉയർത്തപ്പെട്ടു. എല്ലാവർക്കും അവരവരുടെ പ്രതിഫലം കിട്ടുകയുണ്ടായി. ഇന്ത്യ അങ്ങനെ ആണല്ലോ. ഈ പ്രതിസന്ധിയേ സംബന്ധിച്ചുള്ള അക്കാദമിക്ക് പ്രവർത്തനങ്ങളുടെ അവസ്ഥ ഇങ്ങനെയാണ്.
കർഷക ഭവനങ്ങളിൽ ഏറ്റവും വലിയ ചെലവ് ആരോഗ്യപരിപാലനത്തിനാണ്. വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിന്റെ ഇരട്ടിയാണ് അവർ ആരോഗ്യത്തിന് വേണ്ടി ചെലവിടുന്നത്. ആരോഗ്യമേഖല ഏറ്റവുമധികം സ്വകാര്യവൽക്കരിക്കപ്പെട്ട ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇപ്പോൾ നിലവിലുള്ള ഗവണ്മെന്റ് ക്ലിനിക്കുകൾ കൂടി അവർ സ്വകാര്യവൽക്കരിക്കുവാൻ പോവുകയാണ്. അവസാന റൌണ്ട് സ്വകാര്യവൽക്കരണതിൽ അവർ നാലായിരത്തോളം അംഗൻവാടികൾ ആണ് സ്വകാര്യവൽക്കരിച്ചത്. വേദാന്ത ഗ്രൂപ്പിന്റെ കമ്പനിയായ കെയ്ർൻ ഇന്ത്യയ്‍ക്കാണ് (Cairn India) അംഗനവാടികൾ നൽകിയിരിക്കുന്നത്. ഇത് നിങ്ങളെ വേദനിപ്പിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. നമ്മുടെ രാജ്യത്തിന്റെ ഭാവി നിർമിതമാകുന്ന പ്രായമാണ് ആറ് വയസ്സ് വരെയുള്ള നിർണയാകമായ സമയം. അതിന്റെ ഉത്തരവാദിത്തം ലാഭേച്ഛയുള്ള ഒരു കോർപ്പറേഷനെ നിങ്ങൾ ഏൾപിക്കുകയാണ്. ആറ് വയസ്സ് വരെയുള്ള കുട്ടി എന്ത് കഴിക്കുന്നു, എന്ത് കുടിക്കുന്നു, എന്ത് പരിചരണം ലഭിക്കുന്നു എന്നതാണ് ഭാവി ആരോഗ്യത്തെ നിർണയിക്കുന്നത്. അതാണ് നിങ്ങൾ ലാഭക്കൊതിയുള്ള ഒരു കോർപ്പറേറ്റിന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കുന്നത്. ഇതുവരെ 4000 അംഗനവാടികൾ ഇങ്ങനെ കൈമാറിക്കഴിഞ്ഞു, കൂടുതൽ കൈമാറാൻ ഇരിക്കുന്നു.
കാർഷിക വിളകൾക്കുള്ള ഇൻഷുറൻസിനെ പറ്റി പറയുകയാണെങ്കിൽ, ഈ പാവപ്പെട്ട കർഷകർ ആത്മഹത്യ ചെയ്യുകയല്ലേ, അവർക്ക് ഇൻഷുറൻസ് കൊടുത്തേക്കാം എന്ന് വിചാരിച്ച് ഇൻഷുറൻസ് കൊടുക്കാനായി സ്വകാര്യകമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളാണ് ഇനി മുതൽ കാർഷിക വിളകൾക്കുള്ള ഇൻഷുറൻസ് നൽകാൻ പോകുന്നത്. ഇന്ത്യയിലെ കർഷകരുടെ കടബാധ്യത 1991ലുള്ളതിന്റെ ഇരട്ടി ആയിരിക്കുന്നു 2011 ആയപ്പോഴേക്കും. കടക്കണിയിൽ അകപ്പെട്ട കർഷക കുടുംബങ്ങളുടെ എണ്ണം 1991ലുള്ളതിന്റെ ഇരട്ടി ആയിരിക്കുന്നു എന്നാണ് NSS (National Sample Survey) പറയുന്നത്. ഞാൻ അവരുടെ കണക്കുകൾ അംഗീകരിക്കുന്നില്ല, അവർ പറയുന്നത് 26% ൽ നിന്ന് 48% ആയി മാറി എന്നാണ്. ഈ കണക്കിന്റെ പ്രശ്നം, 52% കർഷകർ കടത്തിലല്ല എന്നാണ് അത് അർത്ഥമാക്കുന്നത് എന്നതാണ്, ഇത് തമാശയാണ്. ഈ രാജ്യത്തെ കർഷകരോട് ഈ കണക്കുകൾ പറഞ്ഞു നോക്കൂ, അവരിത് ചിരിച്ച് തള്ളും.
ഈ കഴിഞ്ഞ ആഴ്ചയാണ്, നബാർഡ് (National Bank for Agriculture and Rural Development), നബാർഡിനെക്കുറിച്ച് നിങ്ങൾക്ക് അറിയുമായിരിക്കുമല്ലോ, മഹരാഷ്ട്രയെപ്പറ്റിയുള്ള അവരുടെ ‘State Focus Profile’ പുറത്ത് വിടുകയും സംസ്ഥാനത്ത് വിതരണം ചെയ്യാനുദ്ദേശിക്കുന്ന കാർഷികവായ്പകളിൽ 51.3%വും മുബൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമായാണ് നൽകാനുദ്ദേശിക്കുന്നത് എന്ന് പ്രസ്താവിക്കുകയും ചെയ്തത്. ഇത് ഒരു ചോർന്ന രേഖയൊന്നുമല്ല, ഇത് നബാർഡിന്റെ പ്രസന്റേഷനിൽ നിന്നാണ്. അവർ നമ്മളോട് പറയാനാഗ്രഹിക്കുന്നത് കാർഷികവൃത്തിയേക്കാൾ ലാഭകരം കാർഷികവ്യവസായങ്ങളാണെന്നാണ്. 51.3 ശതമാനം! നിങ്ങളുടെ ഞെട്ടൽ എനിക്ക് കാണാം, നിങ്ങൾ ഞെട്ടി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ പ്രകോപിപ്പിക്കുകയോ അസ്വസ്ഥരാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ കാരണം ഞാൻ അതാണ് ചെയ്യാൻ ശ്രമിക്കുന്നത് എന്നത് കൊണ്ടാണ് (കൂട്ടച്ചിരി).
റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസർ ആർ. രാമകുമാർ, വർഷങ്ങളായി ഗ്രാമീണ വായപകളുടെ വിനിമയത്തെപറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 2011-12 കാലഘട്ടത്തിൽ മഹാരാഷ്ട്രയിലെ, മൊത്തം വിസ്തീർണ്ണത്തിന്റെ 51% ഗ്രാമങ്ങളായ മഹാരാഷ്ട്രയിലെ, കാർഷിക വായ്പകളുടെ 53 ശതമാനവും, നമ്മളിപ്പോൾ സംസാരിക്കുന്നത് കാർഷിക വായ്പകളെപ്പറ്റിയാണ് ഗ്രാമീണ വായ്പകളെപ്പറ്റിയല്ല, വിതരണം ചെയ്യപ്പെട്ടത് മൂന്ന് മെട്രോ നഗരങ്ങളിലായാണ്. |
റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസർ ആർ. രാമകുമാർ, വർഷങ്ങളായി ഗ്രാമീണ വായപകളുടെ വിനിമയത്തെപറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 2011-12 കാലഘട്ടത്തിൽ മഹാരാഷ്ട്രയിലെ, മൊത്തം വിസ്തീർണ്ണത്തിന്റെ 51% ഗ്രാമങ്ങളായ മഹാരാഷ്ട്രയിലെ, കാർഷിക വായ്പകളുടെ 53 ശതമാനവും, നമ്മളിപ്പോൾ സംസാരിക്കുന്നത് കാർഷിക വായ്പകളെപ്പറ്റിയാണ് ഗ്രാമീണ വായ്പകളെപ്പറ്റിയല്ല, വിതരണം ചെയ്യപ്പെട്ടത് മൂന്ന് മെട്രോ നഗരങ്ങളിലായാണ്. കാർഷിക വായ്പകളുടെ 38% വിതരണം ചെയ്യപ്പെട്ടത് ബാങ്കുകളുടെ ഗ്രാമീണ ശാഖകൾ വഴിയാണ്. ആ പ്രദേശങ്ങളിൽ അതൊക്കെ ആർക്കാണ് കിട്ടിയതെന്ന് ആർക്കറിയാം. പക്ഷേ ഇതാണ് അവസ്ഥ. കാർഷികവായ്പകളുടെ പകുതിയും വിതരണം ചെയ്യപ്പെടുന്നത് മുംബൈയിലും പൂനെയിലുമായിട്ടാണ്, മലബാർ ഹില്ലിലും കഫ് പരേഡിലുമുള്ള, കഷ്ടതയനുഭവിക്കുന്ന ആ ദരിദ്ര കർഷകർ (കൂട്ടച്ചിരി)! ഒരുതരത്തിൽ പറഞ്ഞാൽ അവരും കൃഷി ചെയ്യുന്നുണ്ട്. അവർ കൃഷി കരാറെടുത്ത് ചെയ്യുന്നില്ല, മറിച്ച് അവർ കരാറുകൾ കൃഷി ചെയ്യുന്നു (കൂട്ടച്ചിരി). രാമകുമാർ ചൂണ്ടിക്കാണിക്കുന്നതു പോലെ, അമ്പതിനായിരം രൂപയ്ക്ക് താഴെയുള്ള വായ്പകൾ ഇടിഞ്ഞിരിക്കുന്നു. ആരാണ് അമ്പതിനായിരം രൂപയ്ക്ക് താഴെയുള്ള വായ്പകൾ എടുക്കുന്നത്? അത് ചെറുകിട കർഷകരാണ്. 10 മുതൽ 20 കോടി വരെയുള്ള വായ്പകളുടെ എണ്ണത്തിലാണ് വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. “നിൽക്കൂ, ഞാൻ എന്റെ 25 കോടിയുടെ വായ്പ എടുത്തിട്ട് വരട്ടെ” എന്ന് പറഞ്ഞ് ബാങ്കിലേക്ക് പോകുന്ന എത്ര കർഷകരെ നിങ്ങൾ കണ്ടിട്ടുണ്ട്? (കൂട്ടച്ചിരി) നിങ്ങൾക്കാരെയും അറിയില്ല എന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. എനിക്ക് രണ്ട് പേരെ അറിയാം. ഒരാൾ മുകേഷ്, മറ്റെയാൾ അനിൽ (കൂട്ടച്ചിരി, കരഘോഷം).
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി കാർഷികരംഗത്തെ വികസനത്തിന് വേണ്ടി ചിലവഴിക്കേണ്ട വിഭവങ്ങൾ പകുതിയാക്കപ്പെടുന്നു, മൂന്നിലൊന്ന് ആക്കപ്പെടുന്നു, ബാക്കിയുള്ളവയാകട്ടെ കോർപ്പറേറ്റുകളിലേക്ക് ദിശ മാറ്റപ്പെടുന്നു. നാം ഒരു കോർപ്പറേറ്റ് സ്റ്റേറ്റ് എന്ന നിലയിലേക്ക് ഏകീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം. സമൂഹ്യ-മത മൗലികവാദികളുടെയും വിപണി സമ്പദ്ഘടനാ മൗലികവാദികളുടെയും സഖ്യമാണ് നമ്മെ ഭരിക്കുന്നത്. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു പ്രതിഭാസമല്ല. വിപണി സമ്പദ് വ്യവസ്ഥാ മൗലികവാദത്തിന്റെ വത്തിക്കാനായ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലമെന്ന് വിളിക്കപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, ലോകത്തിലെ ഏറ്റവും മതമൗലികവാദികളായ രണ്ട് ഗവണ്മെന്റുകളെ അളവറ്റ് ആശ്രയിക്കുന്നു; സൗദി അറേബ്യയും ഇസ്രയേലുമാണവ. അമേരിക്കൻ നയങ്ങൾ നിശ്ചയിക്കുന്നത് ഈ രാജ്യങ്ങളാണ്. കമ്പോള മൗലികവാദവും മത മൗലികവാദവും നമ്മുടെ രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് അസാധാരണമായ ഒന്നല്ല. അവ പരസ്പരം ആശ്രയിച്ചിരിക്കുന്നു. നിങ്ങളെ അടിച്ചമർത്താനും പാഠം പഠിപ്പിക്കാനും വേണ്ടി ഇവയിലൊന്നിന് മറ്റേതിനെ ആവശ്യമായി വരുന്നു.
മാധ്യമങ്ങൾ കഴിഞ്ഞ 20-25 വർഷം മുമ്പുള്ളവയിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് നാം മനസ്സിലാക്കണം. ഇന്ന് രണ്ട് രീതികളിലുള്ള ജേർണലിസം മാത്രമേ നിലവിലുള്ളൂ. ഒന്ന് ജേർണലിസം, മറ്റേത് സ്റ്റെനോഗ്രഫി; കോർപ്പറേറ്റ് സ്റ്റെനോഗ്രഫി (കരഘോഷം). ഒരിക്കൽ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ സദസ്സിൽ നിന്നൊരാൾ പറഞ്ഞു “സർ, താങ്കൾ സ്റ്റെനോഗ്രാഫർമാരെ അപമാനിക്കുന്നത് നിർത്തണം” എന്ന്. ഞാൻ ചോദിച്ചു “എന്തുകൊണ്ട്?” അയാൾ പറഞ്ഞു “കാരണം ഞാനൊരു സ്റ്റെനോഗ്രാഫറാണ്” (കൂട്ടച്ചിരി). ഞാൻ പറഞ്ഞു “എന്നോട് ക്ഷമിക്കണം”. പക്ഷേ അദ്ദേഹം തുടർന്നു “നിൽക്കൂ ഞാനൊന്ന് പറയട്ടെ, ഞങ്ങൾ നിങ്ങളെക്കാൾ ഉയർന്നവരാണ്. ഞാൻ ഒരു കോടതിയിലെ സ്റ്റെനോഗ്രാഫറായിരുന്നു. ഞങ്ങൾ എല്ലാവർക്കും പറയാനുള്ളത് എഴുതിയെടുക്കുന്നവരാണ്, സാക്ഷികൾക്കും പ്രോസിക്യൂഷനും കുറ്റാരോപിതർക്കുമെല്ലാം പറയാനുള്ളത് ഞങ്ങൾ എഴുതിയെടുക്കും. നിങ്ങളാകട്ടെ അധികാരമുള്ളവർ പറയുന്നത് മാത്രമേ എഴുതുകയുള്ളൂ. സ്റ്റെനോഗ്രാഫർമാർ നിങ്ങളേക്കാൾ കുലീനരാണ്” (കരഘോഷം). അന്ന് മുതൽ ഞാൻ ‘കോർപ്പറേറ്റ് സ്റ്റെനോഗ്രാഫർ’ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ മാധ്യമമുതലാളി മുകേഷ് അംബാനിയാണ്. ഇന്നത്തെ മാധ്യമങ്ങളെയും അവയുടെ ദിശയും ശ്രദ്ധിച്ചാൽ മനസ്സിലാകും, അധികാരം വളരെ കുറച്ച് ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്. പണ്ട് പത്രങ്ങളായിരുന്നു കുത്തകകൾ, അല്ലെങ്കിൽ ചാനലുകളായിരുന്നു കുത്തകകൾ. എന്നാലിപ്പോൾ അങ്ങനെയല്ല. ഇന്നത്തെ മാധ്യമകുത്തകകൾ, ഭീമൻ കോർപ്പറേറ്റ് കുത്തകകളുടെ ചെറിയ ഡിപ്പാർട്ട്മെന്റുകൾ മാത്രമാണ്. ഈ രാജ്യത്തെ വളരെ വലിയ ഒരു മാധ്യമനെറ്റ്വർക്കാണ് ചാനൽ 18, എന്നാലത് റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. ഇതൊരു വലിയ മാറ്റമാണ്. ഇന്ന് ഫോർത്ത് എസ്റ്റേറ്റും റിയൽ എസ്റ്റേറ്റും തമ്മിൽ തിരിച്ചറിയാൻ വിഷമമായിരിക്കുന്നു.
സാമൂഹിക അസമത്വങ്ങൾ കുതിച്ച് കയറുന്ന ഒരു കാലഘട്ടമാണിത്. ഞാൻ നിങ്ങളോടൊപ്പം എന്നുമുണ്ടായിരിക്കും, ഞാൻ നിങ്ങളെ പ്രശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ രാജ്യത്ത് എത്ര കാമ്പസുകളിൽ സമാനസാഹചര്യം നിലനിൽക്കുന്നു എന്ന് കൂടെ കാണണം. FTII, 105 ദിവസങ്ങളാണ് പൊരുതിയത് (കരഘോഷം)! 105 ദിവസങ്ങൾ, ‘യുധിഷ്ഠിരനെ’ കാമ്പസ്സിൽ നിന്ന് അകറ്റി നിർത്തുന്നതിനായി (കൂട്ടച്ചിരി). |
സാമൂഹിക അസമത്വങ്ങൾ കുതിച്ച് കയറുന്ന ഒരു കാലഘട്ടമാണിത്. ഞാൻ നിങ്ങളോടൊപ്പം എന്നുമുണ്ടായിരിക്കും, ഞാൻ നിങ്ങളെ പ്രശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ രാജ്യത്ത് എത്ര കാമ്പസുകളിൽ സമാനസാഹചര്യം നിലനിൽക്കുന്നു എന്ന് കൂടെ കാണണം. FTII, 105 ദിവസങ്ങളാണ് പൊരുതിയത് (കരഘോഷം)! 105 ദിവസങ്ങൾ, ‘യുധിഷ്ഠിരനെ’ കാമ്പസ്സിൽ നിന്ന് അകറ്റി നിർത്തുന്നതിനായി (കൂട്ടച്ചിരി). മഹാഭാരതത്തിലെ ശരിക്കുള്ള യുധിഷ്ഠിരന്റെ കഥ നിങ്ങൾക്കറിയാമോ? അദ്ദേഹം വളരെ കുലീനനായിരുന്നു, സത്യസന്ധനായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ രഥം നിലത്ത് സ്പർശിച്ചിരുന്നില്ല, അത് നിലത്ത് നിന്ന് ആറിഞ്ച് ഉയർന്നായിരുന്നു സഞ്ചരിച്ചിരുന്നത്. ‘അശ്വത്ഥാമാവ് മരിച്ചു’ എന്ന് കള്ളം പറഞ്ഞപ്പോഴാണ്, ആദ്യമായി അദ്ദേഹത്തിന്റെ രഥം നിലത്ത് സ്പർശിച്ചത്. എന്നാൽ, ഈ ‘യുധിഷ്ഠിരന്റെ’ രഥമാകട്ടെ നിലത്ത് നിന്ന് ചലിക്കാനേ പോകുന്നില്ല, അത് ചെളിയിൽ പുതഞ്ഞു കിടക്കുകയാണ് (കൂട്ടച്ചിരി).
രോഹിത് വെമുലയുടെ കാര്യമെടുക്കാം. ഞാൻ നിങ്ങളോട് പറയാതിരുന്ന സെൻസസിലെ ഒരു കണക്കിതാണ്: നാല് ദശലക്ഷം ഇന്ത്യക്കാർ സ്കൂളിലോ കോളേജിലോ പോയിട്ടില്ല. അവർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകം കണ്ടിട്ടില്ല. ഇത് നമ്മുടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നാണ്. മറ്റ് കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഗ്രാമങ്ങളിൽ 3% കുടുംബങ്ങളിൽ മാത്രമേ ബിരുദധാരിയായ ഒരംഗമെങ്കിലും ഉള്ളൂ. പട്ടിക ജാതി/പട്ടിക വിഭാഗങ്ങളിൽ ഇത് മൂന്ന് ശതമാനത്തിലും താഴെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്നാണ് ഒരു രോഹിത് വെമുല വരുന്നതും പിഎച്ഡി ചെയ്യുന്നതും (കരഘോഷം). നാം ഒരിക്കലും അറിയാൻ പോകുന്നില്ലാത്ത തരം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയോട് മത്സരിക്കുന്നതും. എന്തായാലും അവർ കോളേജിൽ നിന്ന് പാസ്സായിട്ടില്ലെന്ന് നമുക്കറിയാം. അതോടൊപ്പം പറയട്ടെ, എന്റെ അഭിപ്രായത്തിൽ സംസ്കൃതത്തെ ഉദ്ധരിക്കാനായി, ശ്രീമതി ഇറാനിയുടെ സീരിയലുകൾ സംസ്കൃതത്തിലേക്ക് മൊഴിമാറ്റുകയും ആ ഭാഷയിൽ മാത്രം പ്രദർശിപ്പിക്കുകയും വേണം (കൂട്ടച്ചിരി).
![]() ചിത്രത്തിന് കടപ്പാട്:raiot.in |
എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സിദ്ധാർത്ഥ് വരദരാജനെ അലഹാബാദ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഉപദ്രവിക്കുകയും തടഞ്ഞു വെക്കുകയും ചെയ്തു. രണ്ട് വർഷം മുന്പ് വിക്രമാദിത്യ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറെ മർദിച്ച് കൊലപ്പെടുത്തി. നിങ്ങൾ ഒറ്റയ്ക്കല്ല. ഇതാണവർ. രാഷ്ട്രപിതാവിനെ കൊന്നവരുടെ ആശയപാരമ്പര്യമുള്ള ഒരു ഭ്രാതൃസംഘമാണ് നിങ്ങളോട് ദേശവിരുദ്ധതയെപ്പറ്റി സംസാരിക്കുന്നത് (കരഘോഷം). ജയിലിൽ നിന്ന് പുറത്ത് വരാനായി, ഞങ്ങളിനി ‘ഗുഡ് ബോയ്സ്’ ആയിക്കൊള്ളാം എന്നുപറഞ്ഞ് ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച നേതാക്കളുടെ അനുയായികളാണ് നിങ്ങളെ ഇപ്പോൾ ദേശീയതയെപ്പറ്റി പഠിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു കയ്യിൽ സമൂഹ്യ-മത മൗലികവാദവും മറു കയ്യിൽ വിപണി മൗലികവാദവും ആണുള്ളത്, അല്ല അവർ കയ്യോട് കൈ ചേർന്നാണുള്ളത്.
ഇന്നലത്തെ മാർച്ചിൽ, വളരെ സന്തോഷകരമായി തോന്നിയ കാര്യമെന്താണെന്നാൽ, ജെ.എൻ.യു. എല്ലായ്പോഴും ബഹുസ്വരതയ്ക്കും വൈവിധ്യങ്ങൾക്കുമിടം നൽകിയിട്ടുണ്ട്. അതങ്ങനെ തന്നെ വേണം താനും. എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചകളായി എനിക്ക് വിശിഷ്ടമായി തോന്നിയ കാര്യം പല ആശയഗതികൾ പിന്തുടരുന്നവർ ഒന്ന് ചേർന്ന്, കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിലെ ഏറ്റവും വഷളായ ഭരണകൂടത്തിനെതിരെ പൊരുതാനായി ഒരു മുന്നണി ഉണ്ടാക്കിയെന്നതാണ്. ഈ ഐക്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്. നിങ്ങളിലെ വൈരുദ്ധ്യങ്ങൾ നിലനിൽക്കട്ടെ. നമുക്കെല്ലാം നമ്മുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ അവകാശമുണ്ട്. പക്ഷേ സമൂഹ്യ-മത-കോർപ്പറേറ്റ് മൗലികവാദ കൂട്ടുകെട്ടിനെതിരെയുള്ള പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത്. നിങ്ങളുടെ ഐക്യം തകർക്കുവാൻ അവരെ അനുവദിക്കരുത്. ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. നന്ദി.
SAINATH HAS DEFAMED STATE, Ravikiran Deshmukh, Mumbai Mirror, Sep 13, 2008. (Archive) ↩