Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും

$
0
0

പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങൾ വിഖ്യാതമാണ്. കടുത്ത സാമ്പത്തിക തകർച്ചയിലൂടെയും സാമൂഹ്യ പ്രതിസന്ധിയിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങൾ ഒരു ദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008-ൽ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും, 2009-ൽ ആരംഭിച്ച യൂറോപ്യൻ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്നങ്ങൾ. എന്താണു ഗ്രീസിൽ സംഭവിക്കുന്നത്? ചില പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിൽ.

1. എന്താണ് ഗ്രീസിന്റെ പ്രധാന പ്രശ്നം?

ഒന്നാമതായി, 2007-നു ശേഷം ഗ്രീസിന്റെ സാമ്പത്തിക വളർച്ച കീഴ്പോട്ടാണ്. 2007-14 കാലഘട്ടത്തിൽ ആഭ്യന്തര ഉത്പാദനം (Gross Domestic Product – ജി.ഡി.പി) 26 ശതമാനം കുറഞ്ഞു (ചാർട്ട് 1 കാണുക). മഹാസാമ്പത്തിക തകർച്ച (Great Depression) ഉണ്ടായ 1930-കളിൽ അമേരിക്കയ്ക്കു സംഭവിച്ചതിനെക്കാൾ രൂക്ഷമാണ് ഗ്രീസിന്റെ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവ്.

രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, തൊഴിലില്ലായ്മയിൽ ഉണ്ടായ ഭയാനകമായ വർദ്ധനവാണ്. ഗ്രീസ് യൂറോ കറൻസിയായി സ്വീകരിച്ച 2001-ൽ അവിടുത്തെ തൊഴിലില്ലായ്മ നിരക്ക്10.7 ശതമാനമായിരുന്നു. ഇപ്പോഴത് അവിശ്വസനീയവും ഭീതിദവുമായ നിലയിലാണ് (ചാർട്ട് 2) – 25.6 ശതമാനം! യുവാക്കളുടെയിടയിലെ തൊഴിലില്ലായ്മ നിരക്ക് 50 ശതമാനമാണ്. ചെറുപ്പക്കാരിൽ നേർപകുതിപ്പേർക്ക് തൊഴിലില്ലാത്ത ഭീകരാവസ്ഥ ഒന്നാലോചിച്ചുനോക്കൂ. രാജ്യത്ത് തൊഴിലവസരങ്ങളില്ലാത്തതുകൊണ്ട് യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുകയാണ്. ആത്മഹത്യകൾ പെരുകുന്നു. വിവിധ സർക്കാർ സേവനങ്ങൾ വെട്ടിക്കുറയ്ക്കുകയും നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. അതോടെ പൊതുജനാരോഗ്യവും പ്രതിസന്ധിയിലാണ്. മുമ്പില്ലാതിരുന്നവണ്ണം മലേറിയയും എയ്ഡ്സും പോലുള്ള രോഗങ്ങൾ പോലും വർദ്ധിച്ചുവരുന്നു. മൊത്തത്തിൽ ഗ്രീക്ക് സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന മാരകരോഗമാണ് ഈ സാമ്പത്തികത്തകർച്ച.

മൂന്നാമതായി, കരകയറാൻ വളരെയധികം ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 177 ശതമാനമാണ് സർക്കാരിന്റെ കടം (അഥവാ പൊതുക്കടം). വിപണിയിൽ നിന്നും ഇനിയും കടമെടുക്കണമെങ്കിൽ കൊടുക്കേണ്ട പലിശയാകട്ടെ, വളരെ ഉയർന്നതും (പത്തുവർഷം തിരിച്ചടവു കാലാവധിയുള്ള കടപ്പത്രങ്ങൾക്ക് ജൂലൈ രണ്ടിന് 14.88 ശതമാനം).പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ പണത്തിൽ കുറെ ഭാഗം തിരിച്ചുകൊടുക്കേണ്ട തീയതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. എന്നാൽ ആ സമയത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ ഗ്രീസിന്റെ പക്കൽ പണമില്ല. ഉദാഹരണത്തിന്, അന്താരാഷ്ട്ര നാണയ നിധിക്ക് (International Monetary Fund – ഐ.എം.എഫ്.) ഗ്രീസ് 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ട തീയതിയായിരുന്നു 2015 ജൂൺ 30. ആ തുക കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ ഐ.എം.എഫിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ മുടക്കം വരുത്തിയ ആദ്യത്തെ വികസിത രാഷ്ട്രമായി ഗ്രീസ്.

2. ഓ, അപ്പോൾ ഗ്രീസ് കടം വാങ്ങി ധൂർത്തടിക്കുകയായിരുന്നോ?

എന്നു തീർത്തു പറഞ്ഞുകൂടാ. ഗ്രീസിനെക്കാളധികം (ശതമാനക്കണക്കിൽത്തന്നെ) കടബാധ്യതയുള്ള രാജ്യങ്ങളൂണ്ട്. ജപ്പാൻ ഉദാഹരണം – ജപ്പാന്റെ ജി.ഡി.പിയുടെ 245 ശതമാനം വരും അവരുടെ പൊതുക്കടം. പക്ഷേ പലിശനിരക്ക് വളരെക്കുറവാണ് – പത്തുവർഷം കാലാവധിയുള്ള കടപ്പത്രങ്ങൾക്ക് 0.52 ശതമാനം. കൂടാതെ കടത്തിൽ നല്ല പങ്ക് അവിടുത്തെ കേന്ദ്രബാങ്കിൽ നിന്നു തന്നെ എടുത്തതാണ്. (അത്തരം വായ്പയുടെ കാലാവധി എത്രകാലത്തേയ്ക്കു വേണമെങ്കിലും നീട്ടാവുന്നതേയുള്ളൂ.) യൂറോപ്പിൽനിന്നു തന്നെ മറ്റൊരുദാഹരണം പറഞ്ഞാൽ, 1990-കളിൽ ഉടനീളം ബെൽജിയത്തിന് ജി.ഡി.പിയുടെ 100 ശതമാനത്തിലധികം കടമുണ്ടായിരുന്നു. എന്നുവച്ച് ഇന്ന് ഗ്രീസ് അനുഭവിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ചുരുക്കിപ്പറഞ്ഞാൽ കടം എവിടെ നിന്നെടുത്തു, കടം തിരിച്ചടയ്ക്കുന്നതിനുള്ള ചെലവെത്ര (അതായത് പലിശയെത്ര), തിരിച്ചടവിനുവേണ്ട വരുമാനം കണ്ടെത്താനാകുമോ ഇതൊക്കെ പ്രധാനമാണ്. സാമ്പത്തികവളർച്ചയുണ്ടാവുമെന്നും അങ്ങനെ സർക്കാരിന്റെ വരുമാനം വർദ്ധിക്കുമെന്നും കടം തിരിച്ചടയ്ക്കാനുള്ള ശേഷി ഗ്രീസ് നേടുമെന്നും വിപണിയിലെ നിക്ഷേപകർക്ക് (ചൂതാട്ടക്കാർക്ക് എന്നും പറയാം) അത്ര വിശ്വാസം പോര. അതുകൊണ്ടാണ് വിപണിയിലെ പലിശനിരക്ക് ഉയർന്നുനിൽക്കുന്നത്.

പിന്നെയൊരു കാര്യം കൂടി. ഗ്രീസിൽ പ്രതിസന്ധി ആരംഭിക്കുന്ന 2008-ൽ ഗ്രീസിന്റെ കടം ജി.ഡി.പി.യുടെ 111 ശതമാനമായിരുന്നു. അതാണിപ്പോൾ 177 ശതമാനത്തിൽ എത്തിനിൽക്കുന്നത്. ഇങ്ങനെ സംഭവിച്ചതിനു പ്രധാനപ്പെട്ട ഒരു കാരണം, ആഗോള മാന്ദ്യത്തിന്റെ ഫലമായി സംഭവിച്ച സാമ്പത്തികത്തകർച്ച തന്നെയാണ്. ജിഡി.പി. കുറയുകയും കടം കുറയാതിരിക്കുകയും ചെയ്യുമ്പോൾ പൊതുക്കടം – ജി.ഡി.പി. അനുപാതം വർദ്ധിക്കുന്നു. ഒരു ഒന്നിനരികിൽ അതിനെക്കാൾ ചെറിയ ഒരു ഒന്ന് വരച്ചാൽ ആദ്യത്തെ ഒന്ന് ഇമ്മിണി വല്യ ഒന്നായി തോന്നുന്നതുപോലെ ഒരു കണക്കിലെ കളി. മറ്റൊരു പ്രധാനപ്പെട്ട കാരണം, കടത്തിന്റെ തിരിച്ചടവിൽ ബുദ്ധിമുട്ടു നേരിട്ടപ്പോൾ അത് പുന:ക്രമീകരിച്ച (rescheduling) രീതിയാണ്. പലിശ തിരിച്ചടയ്ക്കേണ്ട സമയം നീട്ടിക്കൊടുത്തു. പക്ഷേ അങ്ങനെ നീട്ടിക്കൊടുത്ത പലിശ, മുതലിലേയ്ക്ക് കൂട്ടിച്ചേർത്തു. കാലാവധി നീട്ടിക്കിട്ടിയെങ്കിലും കടം ഒന്നുകൂടി വർദ്ധിച്ചു.

3. ആരാണ് ഗ്രീസിനു കടം കൊടുത്തത്?

കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ച് ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേയ്ക്കുള്ള തിരിച്ചടവു മുടങ്ങിയാൽ അവ തകർന്നേക്കും എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവ നയിക്കുന്ന സ്ഥാപനങ്ങളും ഈ കടം തിരിച്ചടയ്ക്കാനായി ഗ്രീസിനു കടം കൊടുത്തു. ഐ.എം.എഫും കൂടെക്കൂടി. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജർമ്മൻ, ഫ്രഞ്ച് സ്വകാര്യ ബാങ്കുകൾ കൊടുത്ത കടം യൂറോപ്യൻ സർക്കാരുകളും യൂറോപ്യൻ / അന്താരാഷ്ട്ര സ്ഥാപനങ്ങളും ഏറ്റെടുത്തു. സർക്കാർ ചെലവിൽ, അതായത് ജനങ്ങളുടെ ചെലവിൽ സ്വകാര്യ ബാങ്കുകൾ പുഷ്ടിപ്പെട്ടു.

പിന്നീടങ്ങോട്ട് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പ കൊടുത്തവരെ പ്രതിനിധീകരിച്ച് ഗ്രീസുമായുള്ള ചർച്ചകൾ മൂന്നു സ്ഥാപനങ്ങൾ നയിച്ചു തുടങ്ങി – യൂറോപ്യൻ കമ്മിഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്. “ട്രോയിക്ക” എന്നാണ് ഈ മൂന്നു സ്ഥാപങ്ങളുടെ സംഘം ഇന്നറിയപ്പെടുന്നത്. മൂവർസംഘം എന്നർത്ഥം വരുന്ന റഷ്യൻ വാക്കാണ് ട്രോയിക്ക. കർക്കശമായ ചെലവുചുരുക്കൽ നയങ്ങൾ ഗ്രീസിനുമേൽ അടിച്ചേല്പിച്ച് ഇതിനകം വളരെയധികം കുപ്രസിദ്ധിയും ജനരോഷവും സമ്പാദിച്ചിട്ടുണ്ട് ട്രോയിക്ക.

4. പലിശ കൂടുതലായിട്ടും കടമെടുത്തത് എന്തിനായിരുന്നു?

കടം ആദ്യം വാങ്ങിയ സമയത്ത് പലിശ അത്ര കൂടുതലായിരുന്നില്ല. യൂറോ ഉണ്ടാകുന്നതിനു മുമ്പ്, വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ കടപ്പത്രങ്ങളുടെ പലിശ നിരക്കുകൾ തമ്മിൽ സാരമായ അന്തരമുണ്ടായിരുന്നു. അതതു രാജ്യത്തിന് “വിപണി” കല്പിക്കുന്ന “വിശ്വാസ്യത” അനുസരിച്ച് കൂടുതൽ ശക്തമെന്നു കരുതപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങൾക്ക് പലിശകുറവും, താരതമ്യേന ദുർബലമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങൾക്ക് പലിശ കൂടുതലുമാണുണ്ടായിരുന്നത്. എന്നാൽ യൂറോ വന്നതോടെ ഈ അന്തരം കുറഞ്ഞുവന്നു. ഗ്രീസ് പോലെയുള്ള രാജ്യങ്ങളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതും സുരക്ഷിതമായി വിപണി കണക്കാക്കി. എന്നാൽ 2008-ൽ പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധി എല്ലാ രാജ്യങ്ങളെയും ബാധിച്ചെങ്കിലും യൂറോപ്പിൽ ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി, അയർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ മറ്റു രാജ്യങ്ങളെക്കാളും വലിയ കുഴപ്പത്തിലായി. അതിനെത്തുടർന്ന് ഈ രാജ്യങ്ങളുടെ കടപ്പത്രങ്ങളുടെ മേലുള്ള പലിശനിരക്ക് കുത്തനെ ഉയർന്നു.

ഗ്രീസിന് ഇപ്പോൾ തിരിച്ചടയ്‌ക്കേണ്ട വായ്‌പയുടെ പലിശ മേൽ‌പ്പറഞ്ഞ വിപണിനിരക്കിനെക്കാൾ കാര്യമായിത്തന്നെ കുറവാണ്. പക്ഷേ ഗ്രീസിന്റെ സാമ്പത്തികവളർച്ച മെച്ചപ്പെടാത്തിടത്തോളം കാലം കടബാധ്യത താങ്ങാനാവാത്ത നിലയിൽത്തന്നെ തുടരും. സാമ്പത്തികവളർച്ചയും സർക്കാർ വരുമാനത്തിലുള്ള വളർച്ചയും പലിശനിരക്കിനെക്കാൾ കുറവായി തുടർന്നാൽ കടബാധ്യത വീണ്ടും വഷളാകുകയേയുള്ളൂ. മാത്രവുമല്ല, കൂ‍ടുതൽ സഹായധനത്തിനായി യൂറോപ്യൻ സെൻ‌ട്രൽ ബാങ്കിനെയും മറ്റും ഇനിയും ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. അതിന് ട്രോയിക്കയും മറ്റും മുന്നോട്ടു വയ്‌ക്കുന്ന കർക്കശമായ നിബന്ധനകൾ പാലിക്കേണ്ടി വരും താനും. ഇതിനു പകരം വിപണിയിൽ നിന്നും കടമെടുത്താൽ ഉയർന്ന പലിശ കൊടുക്കേണ്ടി വരും.

5. പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഗ്രീസ് എന്തു ചെയ്യണം?

സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അടിസ്ഥാനപരമായി ചെയ്യേണ്ടത്, വായ്പയിൽ കുറെ ഭാഗമെങ്കിലും എഴുതിത്തള്ളുകയും, ഉത്പാദന, സാമൂഹ്യസുരക്ഷാ മേഖലകളിൽ സർക്കാർ ചെലവുകൾ വർദ്ധിപ്പിക്കുകയുമാണ്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും, അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതുവഴി ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാന്റ് വർദ്ധിക്കുകയും ഉത്പാദനം വർദ്ധിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. സാമ്പത്തികവളർച്ചയുണ്ടാകുന്നതോടെ സർക്കാരിന്റെ വരുമാനവും കൂടും.

പക്ഷേ ഗ്രീസിന് ഇതു ചെയ്യുക ബുദ്ധിമുട്ടാണ്. ഗ്രീസിനു മാത്രമല്ല, യൂറോ കറൻസിയായി സ്വീകരിച്ചിട്ടുള്ള രാജ്യങ്ങൾക്കെല്ലാം ബുദ്ധിമുട്ടാണ്. കാരണം ഈ രാജ്യങ്ങൾക്ക് സ്വതന്ത്രമായ സാമ്പത്തികനയങ്ങൾ പിന്തുടരുന്നതിന് വളരെയധികം തടസ്സങ്ങളുണ്ട്. യൂറോസോണിലെ രാജ്യങ്ങൾക്ക് (യൂറോ കറൻസിയായി സ്വീകരിച്ചിട്ടുള്ള 19 രാജ്യങ്ങളെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് യൂറോസോൺ) സ്വന്തമായ പണനയം (monetary policy) ഇല്ല. ഈ വിഷയത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്ക് ആണ്. പലിശനിരക്ക് നിർണ്ണയിക്കാനോ സ്വന്തമായി കറൻസി അടിച്ചിറക്കാനോ ഉള്ള സ്വാതന്ത്ര്യം ഈ സർക്കാരുകൾക്കില്ല. കൂടാതെ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്ക് (28 രാജ്യങ്ങളുണ്ട് യൂറോപ്യൻ യൂണിയനിൽ) സ്വതന്ത്രമായ ധനനയം (fiscal policy) ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും പരിമിതികളുണ്ട്. ധനക്കമ്മി (fiscal deficit) മൂന്നു ശതമാനത്തിൽ കവിയരുത് എന്നാണ് യൂറോപ്യൻ യൂണിയന്റെ നിയമം. ധനതത്വശാസ്ത്രത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് കൃത്രിമമായ ഈ പരിധി. പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാരുകൾക്ക് ചെലവു വർദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചെടുക്കാൻ വലിയ തടസ്സമാണ് ഈ ചട്ടം വരുത്തിവയ്ക്കുന്നത്. ചെലവു ചെയ്യാതിരുന്നാൽ പ്രതിസന്ധി രൂക്ഷമാവും; ഗ്രീസിൽ സംഭവിച്ചതുപോലെ കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം വർദ്ധിക്കും. വായ്പകൾ തിരിച്ചടയ്ക്കുന്നതിനു വേണ്ട വരുമാനം സർക്കാരിന് ഉണ്ടാവുകയുമില്ല. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ, 3 ശതമാനത്തിൽ കവിയാത്ത ധനക്കമ്മി എന്ന നിയമം പല രാജ്യങ്ങളും പാലിക്കാറില്ല. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യമുള്ള കാലങ്ങളിൽ. 2008-ൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഏതാണ്ടെല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും ധനക്കമ്മി 3 ശതമാനത്തിനു മീതെ ഉയർന്നിരുന്നു. പക്ഷേ ഇന്നിപ്പോൾ ഗ്രീസിനു ഇതുപോലെ എന്തെങ്കിലും ചെയ്യുന്നതിന് നേരത്തെ ഉണ്ടായിരുന്നതിനെക്കാളും പരിമിതികളുണ്ട്. ആവശ്യത്തിനു പണമില്ല, കറൻസി അടിച്ചിറക്കാനാവില്ല, പണം കടം വാങ്ങണമെങ്കിൽ പലിശ ഉയർന്നതാണ്. മാത്രവുമല്ല, കുറെയധികം വായ്പ അടിയന്തിരമായി തിരികെ കൊടുക്കാനുമുണ്ട്. വായ്പ കൊടുത്തവരെ പ്രതിനിധീകരിക്കുന്ന ട്രോയിക്ക ആവട്ടെ, ഗ്രീസ് കൂടുതൽ ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചാൽ മാത്രമേ കടം വീട്ടാനുള്ള സഹായധനം നൽകൂ എന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗ്രീസ് ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകൾ ട്രോയിക്കയും മറ്റും ആവശ്യപ്പെട്ടതുപോലെയുള്ള ചെലവുചുരുക്കൽ നയങ്ങളാണു നടപ്പാക്കിക്കൊണ്ടിരുന്നത്. പൊതുമേഖലയിലെ തസ്തികകൾ 30 ശതമാനം വെട്ടിക്കുറച്ചു - വിരമിച്ചവരുടെ സ്ഥാനത്ത് പുതിയ ജീവനക്കാരെ നിയമിക്കാതെയും കരാർ ജീവനക്കാരുടെ കരാർ പുതുക്കി നൽകാതെയും രണ്ടരലക്ഷത്തിലധികം പൊതുമേഖലാ തസ്തികകളാണ് ഇല്ലാതാക്കിയത്. ധാരാളം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു, പൊതുസേവനങ്ങൾ വെട്ടിക്കുറച്ചു, പെൻഷൻ 48 ശതമാനം കണ്ട് വെട്ടിക്കുറച്ചു, വാറ്റും മറ്റു പല നികുതികളും കൂട്ടി. ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തോളം വരുന്ന ചെലവുചുരുക്കലും നികുതിവർദ്ധനവുമാണ് ഗ്രീസ് നടപ്പാക്കിയത്. ഇത്തരം നയങ്ങൾ ഏറ്റവും ദോഷകരമായി ബാധിച്ചത് ദരിദ്രർ, തൊഴിലില്ലാത്തവർ, പ്രായം ചെന്നവർ എന്നിങ്ങനെയുള്ള ദുർബല വിഭാഗങ്ങളെയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലുള്ളവരുടെ തന്നെ ശരാശരി വേതനം 37 ശതമാനം കുറഞ്ഞു. ഗ്രീക്കുകാരുടെ ശരാശരി വാങ്ങൽ ശേഷി 1986-ൽ ഉണ്ടായിരുന്ന നിലവാരത്തിലാണിപ്പോൾ. ഇത്രയൊക്കെയായിട്ടും ഇതൊന്നും പോരാ, കൂടുതൽ “അരമുറുക്കൽ” വേണം എന്നാണ് ട്രോയിക്ക പറയുന്നത്.

2015 ജനുവരിയിൽ ‘സിറിസ’ എന്ന ഇടതുപാർട്ടി അധികാരത്തിലെത്തിയത്, ഗ്രീക്ക് ജനതയ്ക്ക് തൊഴിലില്ലായ്മയും ദുരിതവും മാത്രം സമ്മാനിച്ച ചെലവുചുരുക്കൽ നയങ്ങൾക്കെതിരെ നടന്ന സമരങ്ങളുടെ ചിറകിലേറിയാണ്. അത്തരം നയങ്ങൾ അവസാനിപ്പിക്കുമെന്നും അതിനായി വായ്പ തിരിച്ചടയ്ക്കൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ നിർത്തിവയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു സിറിസ. പക്ഷേ ട്രോയിക്കയുടെ ഭീഷണികൾക്കും മൂലധനം പുറത്തേയ്ക്കു പ്രവഹിച്ച് ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന സാധ്യതയ്ക്കും മുന്നിൽ സിറിസയും അവരുടെ നിലപാടുകൾ പലതും ഉപേക്ഷിച്ചു. ഏറ്റവുമൊടുവിൽ സിറിസ സർക്കാർ തന്നെ ട്രോയിക്കയുടെ പരിഗണനയ്ക്കു വച്ച നിർദ്ദേശങ്ങൾ, സ്വകാര്യവൽക്കരണവും പെൻഷൻ വെട്ടിക്കുറയ്ക്കലും ഉൾപ്പെടെയുള്ള ചെലവുചുരുക്കൽ നയങ്ങളാണ്. ഇതുപോരെന്നു പറഞ്ഞ് ട്രോയിക്ക ഈ നിർദ്ദേശങ്ങളും തള്ളിയതോടെയാണ് ഞായറാഴ്ചത്തെ ഹിതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. സത്യത്തിൽ, ഗ്രീസ് യൂറോയ്ക്കുള്ളിൽ നിൽക്കുന്നിടത്തോളം കാലം സ്വതന്ത്രമായ സാമ്പത്തികനയങ്ങൾ നടപ്പാക്കുക അങ്ങേയറ്റം ബുദ്ധിമുട്ടാണ് എന്നുള്ളതാണ് ട്രോയിക്കയുടെ ഭീഷണികൾക്ക് വഴങ്ങാതിരിക്കുക കൂടുതൽ ശ്രമകരമാക്കുന്നത്.

6. അപ്പോൾ യൂറോ ആണു പ്രതി എന്നാണോ പറഞ്ഞുവരുന്നത്?

അതെ. സ്വതന്ത്രവ്യാപാരം, സ്വതന്ത്രമായ മൂലധന പ്രവാഹവും തൊഴിലാളികളുടെ പ്രവാഹവും, ഒറ്റക്കറൻസി എന്നിവയുള്ള യൂറോസോൺ ഒരു സാമ്പത്തിക യൂണിയൻ ആണ് – ഫലത്തിൽ ഒറ്റ സമ്പദ്‌വ്യവസ്ഥ. പക്ഷേ ഇതിന്റെ ഭാഗമായിട്ടുള്ള രാജ്യങ്ങളിൽ ചിലത് കൂടുതൽ വികസിതവും മറ്റു ചിലത് അത്ര കണ്ട് വികസിതമല്ലാത്തതുമാണ്. യൂറോ വന്നതോടെ ഇവയിൽ കൂടുതൽ വികസിതമായ ജർമ്മനി മുതലായ രാജ്യങ്ങളിൽ നിന്നും താരതമ്യേന ദുർബലമായ സമ്പദ്‌വ്യവസ്ഥയുള്ള ഗ്രീസ് മുതലായ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചു. കയറ്റുമതിയും ഇറക്കുമതിയും ചെയ്യാവുന്നതരം ഉത്പന്നങ്ങൾ (tradable goods) നിർമ്മിക്കുന്ന ഗ്രീസിലെ വ്യവസായങ്ങൾ കഷ്ടത്തിലായി. അതേസമയം ഗ്രീക്ക് സർക്കാരിന്റെ കടപ്പത്രങ്ങളുടെ മേലുള്ള പലിശ ഗണ്യമായി കുറഞ്ഞിരുന്നു എന്നുള്ളതുകൊണ്ട് സർക്കാർ കൂടുതൽ കടം വാങ്ങി ചെലവിട്ടു. തദ്ഫലമായി ഇറക്കുമതി ചെയ്യാനാവാത്ത ഉത്പന്നങ്ങളൂം സേവനങ്ങളും (non-tradables) നിർമ്മിക്കുന്ന മേഖലകൾ വളർച്ച നേടി. അങ്ങനെ സാമ്പത്തിക വളർച്ച താൽക്കാലികമായി നിലനിർത്തിയെങ്കിലും കറന്റ് അക്കൌണ്ട് കമ്മിയും ബജറ്റ് കമ്മിയും വർദ്ധിച്ചുവന്നു. (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി കയറ്റുമതിയെക്കാൾ അധികമാകുമ്പോൾ കറന്റ് അക്കൌണ്ടിൽ കമ്മി ആണ് എന്നു പറയും.) ബജറ്റ് കമ്മി എത്രത്തോളമാണു കൂടിയത് എന്നുള്ളത് കുറെക്കാലം ഗ്രീക്ക് സർക്കാർ മറച്ചുവച്ചു. യാഥാസ്ഥിക വലതുപാർട്ടിയായ ന്യൂ ഡെമോക്രസി ആണ് അക്കാലത്ത് ഗ്രീസ് ഭരിച്ചിരുന്നത്. 2009-ൽ പസൊക്ക് എന്ന പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഇക്കാര്യം ഗ്രീക്ക് സർക്കാർ വെളിപ്പെടുത്തി. ന്യൂ ഡെമോക്രസി സർക്കാർ പറഞ്ഞിരുന്നതുപോലെ 2009-ലെ ബജറ്റ് കമ്മി ജി.ഡി.പിയുടെ 3.7 ശതമാനമായിരിക്കില്ല, 12.7 ശതമാനമായിരിക്കും എന്നതായിരുന്നു വെളിപ്പെടുത്തൽ. എന്നാണെങ്കിലും ഇക്കാര്യം പുറത്തുവന്നേനെ; വൈകുന്തോറും പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാവുകയേയുള്ളൂ. എന്തായാലും ഈ വെളിപ്പെടുത്തലോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

ഒരു രാജ്യത്തിന്റെ കറന്റ് അക്കൌണ്ട് കമ്മി ക്രമാതീതമായി വർദ്ധിക്കുമ്പോൾ സംഭവിക്കുക, രാജ്യത്തിന്റെ കറൻസിയുടെ വിലയിടിയുകയാണ്. അങ്ങനെ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലകുറയുകയും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടുകയും ചെയ്യും. അതുവഴി കയറ്റുമതി കൂടും; ഇറക്കുമതി കുറയും. അങ്ങനെ തദ്ദേശീയ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാറാകും. പക്ഷേ യൂറോസോണിലെ രാജ്യങ്ങൾക്ക് ഇങ്ങനെയൊരു ഓപ്ഷൻ ഇല്ല. സ്വന്തമായി കറൻസി അടിക്കാനാകാത്തതും സർക്കാർ ചെലവുകൾക്ക് കടുത്ത നിയന്ത്രണമുള്ളതുമൊക്കെ ഇതിനുപുറമേയുള്ള പ്രശ്നങ്ങൾ. പൊതുജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യണമെങ്കിൽ ഗ്രീസ് ചെയ്യേണ്ടത് യൂറോസോണിൽ നിന്നും പുറത്തുകടക്കുകയാണ്.

7. യൂറോയിൽ നിന്നു പുറത്തുകടക്കുകയോ? അത്ര എളുപ്പമാണോ കാര്യം? കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാവില്ലേ?

ഉറപ്പായും ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷേ ശക്തമായ നടപടികളെടുത്താൽ എന്തായാലും സ്ഥിതി ഇന്നത്തെക്കാളും മെച്ചപ്പെടും. ട്രോയിക്ക അവസാനം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ ഗ്രീസിനെ കാത്തിരിക്കുന്നത് 2030 വരെയെങ്കിലും നീണ്ടുനിൽക്കുന്നതും തികച്ചും നിഷ്ഫലവുമായ ചെലവുചുരുക്കലും താങ്ങാനാവാത്ത കടബാധ്യതകളുമാണെന്ന് ഐ.എം.എഫിന്റെ തന്നെ രേഖകൾ പറയുന്നു. ഇതിനെക്കാളും എന്തുകൊണ്ടും ഭേദമാണ് യൂറോയിൽ നിന്നും പുറത്തുകടക്കുന്നത്. കഴിഞ്ഞ നാലുകൊല്ലമായി 25 ശതമാനത്തിലധികം തൊഴിലില്ലായ്മ അനുഭവിക്കുന്ന ഒരു രാജ്യത്ത് ഈ സ്ഥിതി അധികകാലം തുടരില്ലെന്നും അഥവാ സ്ഥിതി മെച്ചപ്പെട്ടാൽ ഇനിയും ഇതുപോലത്തെ തകർച്ച ആവർത്തിക്കില്ലെന്നും യാതൊരു ഉറപ്പും യൂറോയിൽ തുടരുന്നിടത്തോളം ഇല്ല. കടാശ്വാസവും ചെലവുചുരുക്കലിന് അവസാനവും ഉറപ്പുവരുത്താത്ത പരിഹാരങ്ങൾ കൊണ്ട് പ്രശ്നം അവസാനിക്കില്ല. പ്രതിസന്ധി തൽക്കാലം ശമിച്ചാലും വീണ്ടും തിരിച്ചുവരും.

യൂറോയിൽ നിന്നും പുറത്തുകടന്ന് പഴയ കറൻസിയായ ദ്രാൿമയിലേയ്ക്ക് മടങ്ങുമ്പോൾ വേറെയും കാര്യങ്ങൾ ചെയ്യേണ്ടിവരും – മൂലധനപ്രവാഹത്തിന് നിയന്ത്രണമേർപ്പെടുത്തണം, ബാങ്കുകൾ ദേശസാൽക്കരിക്കേണ്ടിവന്നേക്കാം, സ്വതന്ത്രവ്യാപാരം നിയന്ത്രിക്കേണ്ടിവന്നേക്കാം, ഇതെല്ലാമാവുമ്പോൾ യൂറോപ്യൻ യൂണിയനിൽ നിന്നു തന്നെ പുറത്തുകടക്കേണ്ടിവന്നേക്കാം. അമേരിക്കൻ-പാശ്ചാത്യ യൂറോപ്യൻ ആധിപത്യത്തിനു വെല്ലുവിളി ഉയർത്തുന്ന ചൈന, റഷ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവയിൽ ചിലതുമായി കൂടുതൽ അടുത്തബന്ധം സ്ഥാപിക്കേണ്ടിയും വരും. ട്രോയിക്ക ഗ്രീസിന് എന്തെങ്കിലും കടാശ്വാസമോ ഇളവുകളോ അനുവദിക്കുകയാണെങ്കിൽ, അത് മേൽപ്പറഞ്ഞ കാര്യങ്ങൾ സംഭവിക്കും എന്നു ഭയന്നിട്ടുമാത്രമായിരിക്കും. അല്ലാതെ ഗ്രീക്ക് ജനതയോടുള്ള അനുകമ്പ കൊണ്ടൊന്നുമായിരിക്കില്ല.

8. ഇങ്ങനെയൊക്കെയാണെങ്കിൽ ഗ്രീസിന് യൂറോയിൽ നിന്നു പുറത്തുകടക്കാൻ എന്താ ഇത്ര മടി?

എല്ലാ രാജ്യങ്ങൾക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന ഒരു പദ്ധതി എന്നതിനെക്കാൾ ഒരു രാഷ്ട്രീയ പദ്ധതി ആയിരുന്നു യൂറോ. വലിയ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭൂഖണ്ഡമാണല്ലോ യൂറോപ്പ്. യൂറോപ്യൻ രാജ്യങ്ങളെ സാമ്പത്തികമായി ഒരുമിച്ചുകൊണ്ടുവന്നാൽ യുദ്ധങ്ങൾ ഒഴിവാക്കാം എന്നതായിരുന്നു ആശയം. എന്നാൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയ ആശയങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും വേരോട്ടമുണ്ടാകുന്നുണ്ട്. തദ്ദേശീയരുടെ തൊഴിലില്ലായ്മയ്ക്കും മറ്റും കാരണം മറ്റു രാജ്യങ്ങളിൽ നിന്നു വന്നു പണിയെടുക്കുന്ന തൊഴിലാളികളാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഗ്രീസിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാതെ ഇത്തരം പ്രവണതകൾക്കു തടയിടുക ബുദ്ധിമുട്ടാണ്. എന്നാൽ യൂറോയിൽ തുടരുന്നത് പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാക്കുന്നതിന് തടസ്സമാണ്.

പക്ഷേ യൂറോയിൽ തുടർന്നുകൊണ്ടുതന്നെ ട്രോയിക്കയിൽ നിന്നും ഇളവുകൾ നേടിയെടുക്കാമെന്നും ചെലവുചുരുക്കൽ അവസാനിപ്പിക്കാം എന്നുമാണ് സിറിസ പ്രചരിപ്പിക്കുന്നത്. പ്രതിസന്ധിക്കു കാരണമായ നയങ്ങൾ പിന്തുടർന്ന ന്യൂ ഡെമോക്രസി, പസൊക് തുടങ്ങിയ പ്രമുഖ പാർട്ടികൾ പറയുന്നത് യൂറോയിൽ നിന്നു പുറത്തുകടന്നാൽ സർവനാശമാണുണ്ടാവുക എന്നാണ് (ഇവർ പിന്തുടർന്ന നയങ്ങളാണ് ഗ്രീസിനെ ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണല്ലോ സത്യം). കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതും ഇങ്ങനെ തന്നെ. ഇതിൽനിന്നൊക്കെ വ്യത്യസ്തമായ നിലപാടാണ് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് – രാജ്യം യൂറോസോണിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവരണം എന്ന നിലപാടാണ് അവർക്കുള്ളത്. പക്ഷേ അവർ ഗ്രീസിൽ ന്യൂനപക്ഷമാണ്. സിറിസയ്ക്കുള്ളിൽത്തന്നെയുള്ള ‘ലെഫ്റ്റ് പ്ലാറ്റ്ഫോം’ എന്ന പ്രമുഖവിഭാഗവും ഗ്രീസ് യൂറോയിൽ നിന്നു പുറത്തുവരുന്ന കാര്യം ആലോചിക്കേണ്ടതാണ് എന്ന നിലപാടുള്ളവരാണ്. പക്ഷേ ലെഫ്റ്റ് പ്ലാറ്റ്ഫോം ഈ നിലപാടിന് അനുകൂലമായി വേണ്ടത്ര പ്രചരണം നടത്തിയിട്ടില്ല. അതുകൊണ്ട് ഭൂരിപക്ഷം ജനങ്ങൾക്കും യൂറോയിൽ തുടരാനാണു താത്പര്യം.

9. എന്താണ് ഞായറാഴ്ചത്തെ ഹിതപരിശോധന?

ട്രോയിക്ക അവസാനം (ജൂൺ 25-ന്) മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്റെ മേലാണ് വോട്ടിംഗ്. വേണം എന്നോ വേണ്ട എന്നോ വോട്ട് രേഖപ്പെടുത്താം. ശരിക്കും പറഞ്ഞാൽ ട്രോയിക്കയുടെ നിർദ്ദേശങ്ങൾ തള്ളിക്കളയാനുള്ള അവകാശം ചെലവുചുരുക്കൽ അവസാനിപ്പിക്കും എന്ന അജൻഡ ഉയർത്തിപ്പിടിച്ചു നേടിയ ജനുവരിയിലെ തെരഞ്ഞെടുപ്പുജയം വഴി തന്നെ സിറിസ നേടിക്കഴിഞ്ഞതാണ്. എന്നിരുന്നാലും ഹിതപരിശോധന വഴി കൂടുതൽ ജനപിന്തുണ ഉറപ്പുവരുത്താമെന്നും ട്രോയിക്കയ്ക്കു മേൽ സമ്മർദ്ദം ചെലുത്താമെന്നുമാണ് സിറിസ കരുതുന്നത്.

10. വേണ്ട എന്ന നിലപാടിന് ഭൂരിപക്ഷം കിട്ടിയാൽ ഗ്രീസ് യൂറോസോൺ വിടുമോ?

ഇക്കാര്യത്തിൽ വ്യക്തതയില്ല. ട്രോയിക്കയുടെ നിർദ്ദേശങ്ങൾ ജനങ്ങൾ തള്ളിയാലും ഗ്രീസ് യൂറോ വിടില്ലെന്നും കൂടുതൽ ഇളവുകൾ നേടിയെടുക്കാൻ ചർച്ചകൾ തുടരുമെന്നുമാണ് ഗ്രീക്ക് പ്രധാനമന്ത്രി അലെൿസിസ് സിപ്രാസ് പറയുന്നത്. എന്നാൽ ഗ്രീസിന് കാര്യമായ ഇളവുകൾ അനുവദിച്ചാൽ സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഇളവുകൾ ആവശ്യപ്പെടുമെന്നും ചെലവുചുരുക്കൽ നയങ്ങൾ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങളിലെ ജനങ്ങൾ വിസമ്മതിക്കുമെന്നും ട്രോയിക്കയും അവർ പ്രതിനിധാനം ചെയ്യുന്ന ഫിനാൻസ് മൂലധനശക്തികളും ഭയക്കുന്നു. അതുകൊണ്ട് സിറിസയുടെ ആവശ്യങ്ങൾക്ക് കഴിയുന്നതും വഴങ്ങാതിരിക്കാനാണ് ട്രോയിക്ക ശ്രമിക്കുക. സിറിസ ചെലവുചുരുക്കലിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചാൽ, ഗ്രീസിനെ ശിക്ഷിച്ച് “മാതൃക” കാട്ടാനായി ആ രാജ്യത്തെ യൂറോയിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കാനും ട്രോയിക്കയും യൂറോപ്പിലെ മറ്റു പല സർക്കാരുകളും ശ്രമിച്ചേക്കാം. അതേസമയം സിറിസ തങ്ങളുടെ നിലപാടിൽ വെള്ളം ചേർക്കുന്നത് തുടർന്നാൽ പാർട്ടിക്കുള്ളിലെ ലെഫ്റ്റ് പ്ലാറ്റ്ഫോം എന്തു നിലപാടു സ്വീകരിക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ടിവരും.

11. വേണം എന്ന നിലപാടിന് ഭൂരിപക്ഷം കിട്ടിയാൽ എന്തു സംഭവിക്കും?

അങ്ങനെ സംഭവിച്ചാൽ ട്രോയിക്കയുടെ നിബന്ധനകൾ അംഗീകരിച്ച് കരാറിൽ ഒപ്പിടുമെന്നാണ് സിപ്രാസ് പറയുന്നത്. പക്ഷേ അതിനെ ലെഫ്റ്റ് പ്ലാറ്റ്ഫോം അംഗീകരിച്ചെന്നു വരില്ല. അങ്ങനെ വന്നാൽ സിറിസയിൽ പിളർപ്പുണ്ടായേക്കാം എന്നും സർക്കാർ താഴെവീഴുമെന്നും പലരും പ്രവചിക്കുന്നു. ഇതാണ് ട്രോയിക്കയും യൂറോപ്പിലെ ഭരണവർഗ്ഗവും ആഗ്രഹിക്കുന്നത്. സിറിസയ്ക്കു പകരം ട്രോയിക്ക വരയ്ക്കുന്ന വരയിൽ നിൽക്കാൻ തയ്യാറുള്ള ആരെങ്കിലും അധികാരത്തിൽ വന്നാൽ, കുറച്ചൊക്കെ ഇളവുകളും ഗ്രീസിനു കൊടുക്കാൻ അവർ തയ്യാറായെന്നു വരും. പക്ഷേ ഗ്രീക്ക് ജനതയെ സംബന്ധിച്ചിടത്തോളം മഹാദുരന്തമായിരിക്കും ട്രോയിക്കയുടെ നിബന്ധനകൾ അംഗീകരിക്കുന്നതിന്റെ ഫലം. തൊഴിലില്ലായ്മയ്ക്കെതിരെയുള്ള രോഷം കൂടുതൽ ജനങ്ങളെ തീവ്രവലത് ഫാസിസ്റ്റ് ചേരിയിലെത്തിക്കുന്നതോടെ ഒരു കിരാതയുഗം തന്നെയായിരിക്കും പിറവി കൊള്ളുക.


അടിക്കുറിപ്പ്:

യൂറോപ്യൻ രാജ്യങ്ങളും സ്ഥാപനങ്ങളും ഐ.എം.എഫും ഗ്രീസിനു ധാരാളം സഹായധനം കൊടുത്തിട്ടും ഗ്രീസിലെ ജനങ്ങളുടെ സ്ഥിതി മെച്ചപ്പെടാത്തതെന്ത് എന്നത് പലർക്കുമുള്ള സംശയമാണ്. ഇതിനുത്തരം നേരത്തെ പറഞ്ഞതുതന്നെ - സഹായധനം കൊടുത്തത്, ജർമ്മൻ, ഫ്രഞ്ച് ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ തിരികെ കൊടുക്കാനായിരുന്നു. അതായത് “സഹായം” സ്വകാര്യബാങ്കുകൾക്കായിരുന്നു, ജനങ്ങൾക്കായിരുന്നില്ല. സഹായധനം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്ന് ധരിച്ച ജനങ്ങൾ നിരാശരായി. ഇക്കാര്യം ലളിതമായി അവതരിപ്പിക്കുന്ന ഒരു കുഞ്ഞൻ തമാശ വിഡിയോ റ്റ്വിറ്ററിൽ കിടന്നു കറങ്ങുന്നുണ്ട്. അതുകൂടി കണ്ടോളൂ: ഗ്രീക്ക് പൂച്ച


Update: Since its publication on 5 July 2015, the article has been updated for better clarity on the issue of interest rates.


Viewing all articles
Browse latest Browse all 224

Trending Articles